ഗേറ്റിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിയുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്നും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് എഫ്ഐആർ. വീര്യംകുറഞ്ഞ സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചതിന് വടകര പൊലീസെടുത്ത കേസിൽ ഉടൻതന്നെ ഹരിഹരനെ ചോദ്യംചെയ്യാൻ വിളിപ്പിക്കും.
രണ്ട് ദിവസത്തെ ഇടവേളയിൽ രണ്ട് സംഭവങ്ങളിലായി മൂന്ന് വ്യത്യസ്ത കേസുകൾ. വടകരയിലെ രാഷ്ട്രീയ അന്തരീക്ഷം പുതിയ തലത്തിലേക്ക്. ഏറ്റവുമൊടുവിൽ ആർഎംപി നേതാവ് ഹരിഹരന്‍റെ ഒലിപ്രംകടവിലുളള വീടിന് നേരെയുളള അക്രമത്തിൽ രണ്ട് സംഭവങ്ങളിൽ 6 പേർക്കെതിരെയാണ് കേസ്. സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരെങ്കിലും ആളുകളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് എഫ്ഐആർ. വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ഒരു സിപിഎം പ്രവർത്തകനെതിരെയാണ് സ്ഫോടകവസ്തു നിയമം 3,5 വകുപ്പുകൾ ചുമത്തി കേസ്.
കാറിലെത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് 5 പ്രവർത്തകർക്കെതിരെ കേസുണ്ട്. കാറിന്‍റെ ആർ സി ഉടമയെയിൽ നിന്ന് പ്രതികളെകുറിച്ചുളള വിവര ശേഖരണം പൊലീസ് തുടങ്ങി. KL 18N 7009 എന്ന നമ്പരിലുളള ചുവന്നകാറിലാണ് ഇവരെത്തിയതെന്ന് ഹരിഹരൻ മൊഴി നൽകിയിരുന്നു. വീടിന് മുന്നിൽ വീര്യംകുറഞ്ഞ സ്ഫോടക വസ്തു വച്ച് പൊട്ടിച്ചതാണെന്നും എറിഞ്ഞതല്ലെന്നുമാണ് ബോംബ് സ്ക്വാഡ് നിഗമനം. ഇനിനുപയോഗിച്ച സ്ഫോടകവസ്തു ഏതെന്നറിയാൻ രാസപരിശോധന പുരോഗമിക്കുകയാണ്.
കൂടുതൽപേർ ഗൂഡാലോചനയിലേർപ്പെട്ടിട്ടുണ്ടോയെന്നോ എത്രപ്രതികളുണ്ടെന്നോ എന്നതിനെക്കുറിച്ചൊന്നും നിലവിൽ അന്വേഷണസംഘത്തിന് വ്യക്തതയില്ല. പരിശോധിച്ച സിസിടിവി ദൃശ്യങ്ങളും വ്യക്തമല്ല. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും തനിക്കെതിരെയുളള ആക്രമണത്തിന് പുറകിൽ സിപിഎം ആണെന്നും ഹരിഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരായ കേസിൽ നിയമപരമായിതന്നെ മുന്നോട്ട് പോകും.
ഹരിഹരനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിൽ കേസെടുത്ത വടകര പൊലീസ് നടപടികൾക്ക് തുടക്കമിട്ടു. ഹരിഹരന്റെ പ്രസംഗം, വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിക്കുകയാണ് ആദ്യപടി. ഇതിന് ശേഷമാകും ഹരിഹരനിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കുക. സ്ത്രീത്വത്തെ അപമാനിച്ചു, സ്പർദ്ധ വളർത്താൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹരിഹരൻ മാപ്പുപറഞ്ഞിട്ടും സിപിഎം രാഷ്ട്രീയ വേട്ടയാൽ തുടരുന്നുവെന്നാണ് ആർഎംപിയുടെ ആരോപണം. ഇതിന്‍റെ ഭാഗമായാണ് ആക്രമണം. ഹരിഹരന്റെ വീടിന് നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് ഇതുവരെ സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.
അതേ സമയം, ഹരിഹരന്റെ വീടിന് നേരെയുള്ള ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് ആർഎംപി ആരോപിച്ചു. കണ്ണൂർ മോഡൽ ഇടപെടലാണ് നടന്നത്. മാപ്പ് കൊണ്ട് അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും ആർഎംപി പറഞ്ഞു. ഒറ്റപ്പെട്ട സംഭവമല്ലെന്നും സിപിഎമ്മിനെതിരെ പറയുന്നവുടെ വായ് അടക്കുകയാണ് അജണ്ടയെന്നും ആർഎംപി കുറ്റപ്പെടുത്തി. സിപിഎം ഇതിൽ നിന്നും പിന്മാറണമെന്നും ആർഎംപി ആവശ്യപ്പെട്ടു.

