'റോബിൻ ഇഫക്ട്'; തിരുവനന്തപുരത്ത് 'ഓറഞ്ച് ബസ്'പിടിച്ചെടുത്തു, പകരം ബസ് കിട്ടാതെ 'ട്രാപ്പിലായി' എംവിഡി
യാത്രക്കാരും ഉദ്യോഗസ്ഥർക്കുനേരെ തിരിഞ്ഞതോടെ പിഴടിക്കാനുളള നോട്ടീസും നൽകി ബസ് രാത്രി വിട്ടുനൽകുകയായിരുന്നു

തിരുവനന്തപുരം: ബെംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്നതിടെ ഓറഞ്ച് എന്ന ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവും. യാത്രക്കിടെ ബസ് പിടിച്ചെടുത്ത മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. യാത്രക്കാരുടെ പ്രതിഷേധനത്തെ തുടർന്ന് പിടിച്ചെടുത്ത ബസ് ഒന്നര മണിക്കൂറിനുശേഷം വിട്ടുകൊടുത്തു. റോബിൽ ബസ് മോഡൽ സർവ്വീസ് നടത്തുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ പിടിക്കാൻ പ്രത്യേക പരിശോധന നടത്തുകയാണ് മോട്ടോർവാഹന വകുപ്പ്.
വെള്ളിയാഴ്ച രാത്രി സംഗീത കോളജ് ജംഗ്ഷനിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത ഓറഞ്ചെന്ന ടൂറിസ്റ്റ് ബസ് കസ്റ്റഡിലെടുക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോള്‍ വാക്കേറ്റമുണ്ടായി. ബസ് ജീവനക്കാർ ബസുമെടുത്ത് മുന്നോട്ടു നീങ്ങി. പാപ്പനംകോടു വെച്ച് ബസ് തടഞ്ഞ മോട്ടോർ വാഹന ഉദ്യോസ്ഥർ ബസ് കസ്റ്റഡിലെടുത്തു. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥനാണ് ബസ് നെയ്യാറ്റിൻകര കെഎസ്ആർടി ബസ് സ്റ്റാൻറ് വരെ ഓടിച്ചത്. സീറ്റ് ബെൽറ്റ് ഇടാതെ ബസ് ഓടിച്ച ഉദ്യോഗസ്ഥൻ മോശമായി സംസാരിച്ചുവെന്നാണ് ബസുകാരുടെ പരാതി.
എന്നാൽ ബസ് ജീവനക്കാരൻ ചിത്രീകരിച്ച വീഡിയോ എഡിററ് ചെയ്തുവെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരെ ബെംഗളൂരിലേക്ക് കയറ്റിവിടാനായിരുന്നു മോട്ടോർവാഹനവകുപ്പിന്‍റെ ശ്രമം. അപ്പോഴും ബസുടമകളും ഉദ്യോഗസ്ഥപരും തമ്മിൽ വാക്കേററമുണ്ടായി. ഒന്നരമണിക്കൂർ യാത്രക്കാർ ബസ്സിൽ കുരുങ്ങി. കെഎസ്ആർടിസി ബസ് കിട്ടാതെ വന്നതോടെ മോട്ടോർവാഹനപ്പ് ഉദ്യോഗസ്ഥർ വെട്ടിലായി. യാത്രക്കാരും ഉദ്യോഗസ്ഥർക്കുനേരെ തിരിഞ്ഞു. ഒടുവിൽ പിഴടിക്കാനുളള നോട്ടീസും നൽകി ബസ് രാത്രി വിട്ടുനൽകി.