മോദി കേരളത്തിൽ വന്നപ്പോൾ പിണറായി സ്വീകരിച്ചില്ലേ? വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രന് ആര്‍എസ്പിയുടെ പിന്തുണ
സ്വീകരിക്കുന്നവരുടെ ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടും പിണറായി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോയില്ലേ. ഇതിലൊന്നും രാഷ്ട്രീയം കാണേണ്ടെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ
![RSP support NKPremachandran for attending Modi lunch RSP support NKPremachandran for attending Modi lunch](https://static-ai.asianetnews.com/images/01hpbt17anqb99t171d4ayryys/mixcollage-11-feb-2024-03-34-pm-84_363x203xt.jpg)
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്‍റെ പേരില്‍ എന്‍..കെ.പ്രേമചന്ദ്രന്‍ എംപിക്കെതിരെ നടക്കുന്ന പ്രചരണത്തെ തള്ളി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്ത്. എന്താണ് വിവാദം എന്ന് മനസിലാവുന്നില്ല. സാധാരണ രീതിയിൽ അവര്‍ ഭക്ഷണം കഴിച്ച് പിരിഞ്ഞു . മോദി കേരളത്തിൽ വന്നപ്പോൾ പിണറായി സ്വീകരിച്ചില്ലേ. സ്വീകരിക്കുന്നവരുടെ ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടും പിണറായി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോയില്ലേ. ഇതിലൊന്നും രാഷ്ട്രീയം കാണണ്ട. പ്രധാനമന്ത്രി നടത്തിയത് ഒരു യാത്രയയപ്പായി കണ്ടാൽ മതി. സിപിഎമ്മിന് വിഷയ ദാരിദ്യം ഉണ്ട്. അതാണ് വിവാദത്തിന് പിന്നിൽ. എളമരം കരീം ഈ വിഷയം ഉന്നയിക്കുമ്പോൾ അതിന് പിന്നിലെ അജണ്ട എല്ലാവർക്കും അറിയാം. പ്രധാനമന്ത്രിയുമൊത്ത് ഭക്ഷണം കഴിച്ച കാര്യം തന്നെ പ്രേമചന്ദ്രന്‍ അറിയിച്ചിരുന്നുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വിരുന്ന് വിവാദത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ്. വിരുന്നില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരനും പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ഉടനെ, ബിജെപിയിലേക്ക് പോകുകയാണെന്ന സിപിഎം ആരോപണം, വിലകുറഞ്ഞതെന്ന് എന്‍കെ പ്രേമചന്ദ്രൻ പറഞ്ഞു