Asianet News MalayalamAsianet News Malayalam

ആർഎസ്എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റ കേസ്; പ്രതി കീഴടങ്ങി

പക്ഷിക്കൂട് ഉണ്ടാക്കുന്നതിന് വേണ്ടി വീട്ടിന് വശത്തെ മരക്കഷ്ണങ്ങൾ വലിച്ചെടുത്തപ്പോഴാണ് സ്ഫോടനമുണ്ടായത്

rss karyavahak shibu surrendered in kannur bomb blast case
Author
Kannur, First Published Mar 29, 2019, 4:41 PM IST

കണ്ണൂർ:  നടുവിലിൽ ബോംബ് പൊട്ടിത്തെറിച്ച് മകനടക്കം രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതിയും പരിക്കേറ്റ കുട്ടിയുടെ അച്ഛനുമായ ഷിബു കീഴടങ്ങി. ആർഎസ്എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്‍റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ കജിൽ, ഗോകുൽ എന്നീ കുട്ടികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

ഇയാളുടെ വീട്ടിൽ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിൽ ഏഴ് വടിവാളുകളും മഴുവും ബോംബ് നിർമ്മാണ സാമഗ്രികളും ഷിബുവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾക്കാണ് ഗുരുതര പരിക്കേറ്റത്. പക്ഷിക്കൂട് ഉണ്ടാക്കുന്നതിന് വേണ്ടി വീട്ടിന് വശത്തെ മരക്കഷ്ണങ്ങൾ വലിച്ചെടുത്തപ്പോഴാണ് സ്ഫോടനമുണ്ടായത്. വീട്ടുടമ ആർഎസ്എസ് നേതാവ് ഷിബുവിന്‍റെ മകനടക്കം രണ്ട് കുട്ടികളുടെയും ദേഹമാസകലം പരിക്കേറ്റു.  

ഒരു കുട്ടിയുടെ അരയ്ക്ക് താഴെ സാരമായ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിനും സ്ഫോടനത്തിൽ പരിക്കേറ്റു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരാളെ പരിയാരം മെഡിക്കൽ കോളേജിലേക്കും രണ്ടാമത്തെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.  

മരക്കഷ്ണങ്ങൾക്കിടയിൽ ഒളിപ്പിച്ചതായിരുന്നു ബോംബ് എന്നാണ് നിഗമനം. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ ആയുധങ്ങൾ കണ്ടെടുത്തത്.  ഏഴ് വാളുകളും ഒരു മഴുവും ഒരു ഇരുമ്പ് കമ്പിയും ബോംബ് നിർമ്മാണ സാമഗ്രികളുമാണ് കണ്ടെത്തിയത്. ആസൂത്രിതമായ ആക്രമണത്തിന് തയാറാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചതെന്നും സിപിഎം ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios