നൂറുകണക്കിന് ആളുകളാണ് സംസ്ക്കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ആദ്യം കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് എത്തിച്ചത്. 

പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെ (Sreenivasan Murder ) മൃതദേഹം സംസ്ക്കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്ക്കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് ആദ്യം എത്തിച്ചത്. നിരവധിപേരാണ് പൊതുദര്‍ശന ചടങ്ങുകളില്‍ സംബന്ധിച്ചത്. പിന്നാലെ മൃതദേഹം ശ്രീനിവാസന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ കൊലചെയ്യപ്പെട്ട് 24 മണിക്കൂർ പിന്നിടും മുമ്പാണ് മേലാമുറിയിൽ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ ഇന്നലെ വെട്ടിക്കൊന്നത്. ആറംഗസംഘമാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിയത്. ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

YouTube video player

പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളിൽ തിരിച്ചടി ഉണ്ടാകുമെന്നും സംഘര്‍ഷ സാധ്യതയുളള ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നുമായിരുന്നു സുബൈറിന്‍റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലാ പൊലീസിന് കിട്ടിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ അനുഭവവും പൊലീസിന് മുന്നിലുണ്ടായിരുന്നു. എന്നിട്ടും മേലാമുറി പോലെ സംഘര്‍ഷ സാധ്യതയുളള പ്രദേശങ്ങളില്‍ പോലും എന്തുകൊണ്ട് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതാണ് ഉയരുന്ന ചോദ്യം. പൊലീസിന്‍റെ ശ്രദ്ധയത്രയും സുബൈര്‍ കൊല്ലപ്പെട്ട എലപ്പുളളി പഞ്ചായത്തിലും പരിസരത്തുമായി പരിമിതപ്പെട്ടതോടെ, തിരിച്ചടിക്കാന്‍ കാത്തുനിന്ന അക്രമിസംഘം പാലക്കാട് നഗരഹൃദയത്തില്‍ വച്ച് തന്ന ലക്ഷ്യം നിറവേറ്റി. നഗരത്തില്‍ അങ്ങിങ്ങായി പൊലീസ് ഉണ്ടായിരുന്നെങ്കിലും സായുധരായെത്തിയ ആറംഗ സംഘം കൃത്യം നടപ്പാക്കി മടങ്ങിയ ശേഷമാണ് പൊലീസ് സംഭവം അറിഞ്ഞത്. രണ്ടാമത്ത കൊലപാതകം നടന്ന ശേഷം മാത്രമാണ് നിരോധനാജ്ഞ ഉള്‍പ്പടെ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടവും നടപടി ശക്തമാക്കിയത്.