ഹൈക്കോടതിയിലാണ് എസ്ഐടി അപ്പീൽ നൽകിയത്. വിചാരണക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട എസ്ഐടി തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ പറയുന്നു. രണ്ട് കേസുകളിലെയും ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്ത്രിയ്ക്കെതിരെ തെളിവില്ലെന്നതടക്കമുള്ള വിചാരണക്കോടതി ഉത്തരവിലെ ഭാഗങ്ങൾ നീക്കണമെന്നും ഹർജിയിൽ പറയുന്നു. തന്ത്രിയും ഒന്നാം പ്രതി പോറ്റിയും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകളുണ്ട്. 2002 ബംഗലുരുവിൽ ഇരുവരും പല ഘട്ടത്തിൽ ഒരുമിച്ച് കണ്ടിട്ടുണ്ട്. ശ്രീരാംപുര ക്ഷേത്രത്തിലെ പോറ്റിയുടെ ജോലി പോയപ്പോൾ ബംഗലുരുവിലെ മഹാലക്ഷ്മി ക്ഷേത്രത്തൽ ശാന്തിക്കാരനാക്കാൻ തന്ത്രി ശ്രമിച്ചിരുന്നു. 2017ൽ പ്രതി ഗോവർദ്ധന്‍റെ വീട്ടിലെ പൂജയക്ക് തന്ത്രിയെ എത്തിച്ചത് പോറ്റിയായിരുന്നു ഇതിന് ഫോട്ടോ അടക്കമുള്ള തെളിവുകളുണ്ട്. ശബരിമലയിൽ പോറ്റിയെ പ്രവേശിപ്പിച്ചത് തന്ത്രി കുടുംബമാണെന്നും എസ്ഐടി അപ്പീലിൽ പറയുന്നു. സ്വർണ്ണപ്പാളി കടത്താൻ പോറ്റിയും തന്ത്രിയും മറ്റ് പ്രതികളും ചേർന്ന ഗൂഢാലോചന നടത്തിയതിനും തെളിവുണ്ടെന്നും ഹർജിയിൽ എസ്ഐടി വ്യക്തമാക്കി.
ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് തന്ത്രി രാജീവര് കണ്ഠരര് നടത്തിയത്. ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിൽ സർക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാ പേക്ഷയിൽ വാദിച്ചത്. ആചാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർത്തതിൽ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്. സ്വര്‍ണക്കൊള്ളക്കേസിൽ പങ്കിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.


