ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനക്കായി എസ്ഐടി ശേഖരിച്ചത്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലര്‍ജിക്കൽ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടക്കുക. സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്ഐടി കോടതിയെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇതിനിടെ, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്ത് വന്നു. തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു. എസ്ഐടിയുടെ വാദങ്ങൾ തള്ളിയാണ് ജാമ്യഉത്തരവ്. ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെയാണ് ജാമ്യം ലഭിച്ച തന്ത്രി രാജീവര് കണ്ഠര് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു. തന്ത്രിയുടെ വാദങ്ങൾ അംഗീകരിച്ച കൊല്ലം വിജിലൻസ് കോടതി ബോർഡ് തീരുമാനത്തിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ജാമ്യഉത്തരവിൽ പറയുന്നു.