ആക്റ്റിവിസത്തിനുള്ള ഇടമല്ല ശബരിമല; സ്ത്രീകൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് കടകംപള്ളി
ആക്ടിവിസ്റ്റുകൾക്ക് ആക്ടിവിസം പ്രചരിപ്പിക്കാനുളള സ്ഥലമല്ല
വരുന്ന സ്ത്രീകൾക്ക് പൊലീസ് സംരക്ഷണം നൽകില്ല
വരുന്നവര്‍ കോടതി ഉത്തരവുമായി വരണം
കോടതി ഉത്തരവുണ്ടെങ്കിലേ സംരക്ഷണം നൽകാനാവൂ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പുതിയ നിലപാട് തുറന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പുനഃപരിശോധന ഹര്‍ജികൾ തീര്‍പ്പ് പറയാതെ മാറ്റിവച്ച സുപ്രീംകോടതി വിധിയിൽ അവ്യക്തതകൾ മുഴുവൻ നീങ്ങിയിട്ടില്ല. ഒരു തരത്തിലും പ്രശ്നങ്ങൾ ഉണ്ടാകാതെ മണ്ഡലകാലം കഴിയുമെന്നാണ് പ്രതീക്ഷ. അതിന് എല്ലാവരുടേയും സഹകരണം വേണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മലകയറാൻ സ്ത്രീകളെത്തിയാൽ സുരക്ഷണം നൽകില്ല. ആക്റ്റിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്റ്റിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമല. ശബരിമലയിലേക്ക് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവര്‍ കോടതി ഉത്തരവുമായി വരണം. അല്ലാതെ പൊലീസ് സംരക്ഷണം നൽകില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
അതിനിടെ ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന് നിയമോപദേശവും കിട്ടിയിട്ടുണ്ട്. പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അന്തിമ വിധി വരുന്നത് വരെ മുൻപത്തെ സ്ഥിതി തുടരുന്നതാകും ഉചിതമെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്.