ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതിലും കൊടിമര മാറ്റത്തിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന ഇടപാടുകളിൽ സമഗ്രമായ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചു
കൊച്ചി: ശബരിമലയിലെ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയതിലും കൊടിമര മാറ്റത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നോ എന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ഹാജരാക്കിയ രേഖകൾ പരിശോധിച്ച കോടതി, ദേവസ്വം സ്വത്തുക്കൾ ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടതിന്റെ സൂചനകളുണ്ടെന്നും ഇത് അതീവ ആശങ്കാജനകമാണെന്നും വ്യക്തമാക്കി. അഷ്ടദിക് പാലകന്മാരുടെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും, ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളയ്ക്ക് നേതൃത്വം നൽകിയോ എന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണ കവർച്ചയിൽ തുടങ്ങിയ അന്വേഷണം കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന ഇടപാടുകളിലേക്കാണ് എത്തിനിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ സമാനമായ എല്ലാ ക്രമക്കേടുകളിലേക്കും ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും കോടതി നിർദ്ദേശം നിർദ്ദേശിച്ചു.
പ്രധാന പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
ശബരിമല സ്വർണ്ണകൊള്ളയില്‍ ഇന്ന് നിലപാട് കടുപ്പിച്ചുള്ള നിർദ്ദേശങ്ങളാണ് ഹൈക്കോടതി നൽകിയത്. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ് ഐ ടിക്ക് ഇന്ന് സുപ്രധാനമായ നിരവധി നിർദ്ദേശങ്ങളും നൽകി. പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നൽകിയ നിർദ്ദേശമാണ് ഇതിൽ സുപ്രധാനം. പ്രധാന പ്രതികളുടെയെല്ലാം അക്കൗണ്ടുകളും മരവിപ്പിച്ചു. നാളെ ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ് ഐ ടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9 ന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിൽ നടന്നത് വൻ കൊള്ള, സ്വർണ്ണപ്പാളികൾ മാറ്റിയെന്നും സംശയം
അതേസമയം ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വർണ്ണക്കൊള്ള മാത്രമല്ല, സ്വർണ്ണപ്പാളി തന്നെ മാറ്റിയോ എന്നതടക്കമുള്ള സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വി എസ് എസ് സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചു. നാളെ ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ് ഐ ടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9 ന് വീണ്ടും കേസ് പരിഗണിക്കും.


