ശബരിമല യുവതീ പ്രവേശനം: സ്ത്രീ-പുരുഷ സമത്വത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം
- ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്
- രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ മുഖ്യമന്ത്രിയുടെ നിലപാട് നിരാശരാക്കിയിട്ടുണ്ടെന്നും സിപിഎം സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്, സ്ത്രീ-പുരുഷ സമത്വമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ്. അതത് കാലങ്ങളിലുണ്ടാകുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കേണ്ടതെന്നും ഇപ്പോഴത്തെ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വിധിയിൽ ആശയ വ്യക്തതവരുത്തി സർക്കാർ ഭൂരിപക്ഷ വിധി നടപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് വരുന്നവരെ ഈ തീരുമാനം നിരാശപ്പെടുത്തിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചു. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്‌റ്റംബര്‍ 28 വരെ ശബരിമല സ്‌ത്രീപ്രവേശന കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിര്‍വ്വഹിച്ചതെന്നും സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാട്ടി.
"ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നത്," എന്നും പ്രസ്താവനയിൽ സിപിഎം നേതൃത്വം കൂട്ടിച്ചേർത്തു.