'തരൂരിന് വേണ്ടി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു'; നിലപാട് വ്യക്തമാക്കി ശബരീനാഥന്‍ എംഎല്‍എ
എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം. എംപി എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം
തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന ശശി തരൂരിനെ പിന്തുണച്ച് കെ എസ് ശബരീനാഥന്‍ എംഎല്‍എ. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം. എംപി എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണ വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളിലും തരൂര്‍ ഉള്‍പ്പെട്ടത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അപ്രീതിക്ക് കാരണമായിരുന്നു.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പരസ്യമായി തരൂരിനെതിരെ രംഗത്ത് വന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃനിരയിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശബരീനാഥന്‍റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
കെ എസ് ശബരീനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഡോക്ടർ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല.
രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്‌റുവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ,യുവാക്കളുടെ സ്പന്ദങ്ങൾ.ദേശീയതയുടെ ശരിയായ നിർവചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്.
അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ MP ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുക്കാർ മഹാ ഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്സഭയിലേക്ക് അയച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് ഡോ:തരൂർ.അതിൽ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല.
എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, MP എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.