കായംകുളം കട്ടച്ചിറ പള്ളിയിൽ 91 കാരിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം
കായംകുളം കട്ടച്ചിറ പള്ളിയിൽ 91 കാരിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. മൃതദേഹവുമായി എത്തിയ യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞു.
ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ എത്തിച്ച യാക്കോബായ ഇടവക അംഗത്തിന്‍റെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെയാണ് മൃതദേഹം തിരികെ കൊണ്ടുപോയത്. അതേസമയം, അനുകൂല തീരുമാനം വരുന്നതുവരെ മൃതദേഹം വീട്ടിൽ സൂക്ഷിക്കുമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആണ് 91 കാരി മറിയാമ്മ രാജൻ മരിച്ചത്. പള്ളി വികാരിയായ ഓർത്തഡോക്സ് വൈദികന്‍റെ കാർമികത്വത്തിൽ മാത്രമേ സംസ്കാരം അനുവദിക്കൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഓർത്തഡോക്സ് വിഭാഗം. അതേസമയം, സഭാതർക്കം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ യാക്കോബായ വിഭാഗം സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും.