Drug Case : സൈജു തങ്കച്ചൻ ഉൾപ്പെട്ട ലഹരിക്കേസ്: കൊച്ചിയിലെ ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന
പൊലീസ് നാർക്കോട്ടിക് സെല്ലുമായി ചേർന്നാണ് പരിശോധന. സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന നടത്തുന്നത്.
കൊച്ചി: കൊച്ചി മോഡലുകളുടെ (models death) അപകടമരണത്തിലേക്ക് നയിച്ച കാർ ചേസിംഗ് നടത്തിയ സൈജു തങ്കച്ചൻ (saiju thankachan)ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന. ലഹരി മരുന്ന് ഉപയോഗിച്ചെന്ന് സൈജു മൊഴി നൽകിയ ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. പൊലീസ് നാർക്കോട്ടിക് സെല്ലുമായി ചേർന്നാണ് പരിശോധന. സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന നടത്തുന്നത്.
ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൈജു തങ്കച്ചന്‍റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരിയും കഞ്ചാവും ഉള്‍പ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിന് കൈമാറിയിരുന്നു.
സൈജുവിന്‍റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡോയകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. തൃക്കാക്കര, ഇന്‍ഫോപാര്‍ത്ത്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് 17 കേസുകള്‍ എടുത്തിട്ടുള്ളത്.