മന്ത്രി വി എൻ വാസവന് ഒപ്പമാണ് മന്ത്രി സജി ചെറിയാൻ എ കെ ജി സെൻററിൽ എത്തിയത്

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിൽ സി പി എം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനുമെത്തി. യോഗം തുടങ്ങുന്ന ഘട്ടത്തിൽ സെക്രട്ടേറിയറ്റിലെ ഓഫിസിലായിരുന്ന സജി ചെറിയാനെ പിന്നീട് വിളിച്ചു വരുത്തുകയായിരുന്നു. മന്ത്രി വി എൻ വാസവന് ഒപ്പമാണ് മന്ത്രി സജി ചെറിയാൻ എ കെ ജി സെൻററിൽ എത്തിയത്. 

ഭരണഘടനക്കെതിരായ സജി ചെറിയാന്‍റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സർക്കാർ ആദ്യഘട്ടത്തിൽ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാവ് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സി പി എം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഭരണ നിയമ വിദഗ്ധർ അടക്കം സജി ചെറിയാന്‍റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. മന്ത്രി രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനം ആണ് നടന്നതെന്നും ആണ് നിയമ വിദഗ്ധർ നിലപാടെടുത്തത്. ഗവർണർ നേരിട്ടിടപെട്ടു. മുഖ്യമന്ത്രിയുടെ നിലപാട് അറിയാൻ കാക്കുകയാണെന്നായിരുന്നു നിലപാട്. ഈ സാഹചര്യത്തിലാണ് നിയമ വിദഗ്ധരിൽ നിന്നടക്കം ഉപദേശങ്ങൾ തേടി സി പി എം യോഗം ചേരുന്നത്