'മതം മാറ്റിയെന്ന പ്രചാരണം തെറ്റ്'; സാജിത സ്വന്തം വിശ്വാസപ്രാകരം ജീവിക്കുമെന്ന് റഹ്മാന്
സാജിത സ്വന്തം വിശ്വാസപ്രകാരം തന്നെ ജീവിക്കുമെന്നും മതം മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും റഹ്മാൻ
പാലക്കാട്: പത്ത് വർഷം ഒരാൾപോലുമറിയാതെ കാമുകന്റെ വീട്ടിൽ ഒളിച്ചുതാമസിച്ച സാജിത മതം മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി റഹ്മാൻ. സാജിത സ്വന്തം വിശ്വാസപ്രകാരം തന്നെ ജീവിക്കുമെന്നും മതം മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും റഹ്മാൻ പറഞ്ഞു. നെന്മാറ അയിലൂരിലാണ് കാമുകിയായ സാജിതയെ റഹ്മാൻ സ്വന്തം വീട്ടിൽ പത്തുവർഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്.
പിന്നീട് സംഭവം പുറംലോകമറിഞ്ഞതോടെ സാജിതയെയും റഹ്മാനെയും കാണാൻ സാജിതയുടെ മാതാപിതാക്കളുമെത്തി. മകൾ മരിച്ചെന്ന് കരുതിയെങ്കിസും ജീവനോടെയുണ്ടെന്നറിഞ്ഞതിൽ അതീവ സന്തോഷത്തിലാണ് വേലായുധനും ശാന്തയും.
ഒരു വളവിനപ്പുറം ഉള്ള വീട്ടിൽ, അടച്ചിട്ട മുറിയിൽ ഉണ്ടായിരുന്നിട്ടും മകളെവിടെയെന്നറിയാതെ 10 വർഷമായി ജീവിക്കുകയായിരുന്നു സാജിതയുടെ അച്ഛനും അമ്മയും. എന്നോ നഷ്ടമായെന്നു കരുതിയ മകളെ തിരിച്ചു കിട്ടിയതിലുള്ള മധുരമുണ്ട് മകളെ കാണാനുള്ള വേലായുധൻ്റെയും ശാന്തയുടെയും വരവിൽ.
റഹ്മാനെയും സാജിതയുടെയും തുടർന്നുള്ള ജീവിതത്തിൽ ഇനി തണലായി ഉണ്ടാകുമെന്ന് അവർ പറഞ്ഞു. അച്ഛനും അമ്മയും എത്തിയതിൻ്റെ സന്തോഷത്തിലാണ് സാജിതയും. അതേസമയം വേലായുധനും ശാന്തയും മടങ്ങുമ്പോൾ, തൻ്റെ വീട്ടുകാരും ഇതുപോലെ എത്തിയിരുന്നെങ്കിൽ എന്ന പ്രതീക്ഷയിലാണ് റഹ്മാൻ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona