അഞ്ചുമാസമായി ശമ്പളമില്ല, പിഎഫ് കുടിശ്ശിക കോടികൾ, കെഎഎല്‍ കടുത്ത പ്രതിസന്ധിയില്‍
പിഎഫ് കെഎഎല്‍ അടക്കാത്തതിനാല്‍ വിരമിച്ച ജീവനക്കാരും ആനുകൂല്യം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ശമ്പളവും ആനുകൂല്യവും പരമാവധി വേഗം കൊടുത്ത് തീര്‍ക്കുമെന്നാണ് കെഎഎല്‍ എംഡിയുടെ വിശദീകരണം.
തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയിലായ കേരളാ ഓട്ടോ മൊബൈല്‍സിലെ തൊഴിലാളികള്‍ക്ക് അഞ്ചുമാസമായി ശമ്പളമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളായി 35 കോടി രൂപ നല്‍കിയിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണിപ്പോഴും. പിഎഫ് കെഎഎല്‍ അടക്കാത്തതിനാല്‍ വിരമിച്ച ജീവനക്കാരും ആനുകൂല്യം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ശമ്പളവും ആനുകൂല്യവും പരമാവധി വേഗം കൊടുത്ത് തീര്‍ക്കുമെന്നാണ് കെഎഎല്‍ എംഡിയുടെ വിശദീകരണം.
ഇവരെപ്പോലെ ഇവിടെ ജോലി ചെയ്യുന്ന നൂറിലധികം പേര്‍ക്ക് ശമ്പളം കിട്ടാതായിട്ട് അഞ്ച് മാസമായി. ശമ്പളം കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് തൊഴിലാളികളുടെ ഭീഷണി. ഒടുവില്‍ പൊലീസെത്തി സമാധാനിപ്പിച്ച് വീട്ടിലേക്കയച്ചു. നിരവധി നിവേദനങ്ങളും പരാതികളും എല്ലാം കൊടുത്തിട്ടും കാര്യമുണ്ടായില്ല. വിരമിച്ച ജീവനക്കാരുടെ കാര്യവും കഷ്ടമാണ്. പിഎഫ് അടക്കാതായിട്ട് വര്‍ഷങ്ങളായി. ആര്‍ക്കും ഒരാനൂകൂല്യവും ഇതുവരെ കിട്ടിയില്ല. വിരമിച്ചവരില്‍ പലരും ഹൈക്കോടതിയെ വരെ സമീപിച്ച് അനുകൂല വിധി കിട്ടിയിട്ടും രക്ഷയില്ല.
ശമ്പളവും വിരമിച്ചവരുടെ ആനുകൂല്യവും മുമ്പും മുടങ്ങിയിട്ടുണ്ടെന്നും എത്രയും വേഗം കൊടുത്ത് തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെഎഎല്‍ എംഡിയുടെ വിശദീകരണം. പത്തിലധികം ഡീലര്‍മാര്‍ തുടക്കത്തില്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് വാഹനം വാങ്ങുന്നത്.