സമസ്ത-ലീഗ് തര്‍ക്കം; പിഎംഎ സലാമിനെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍
പിഎംഎ സലാമിന്‍റെ പരാമര്‍ശം സമസ്തയെ ആക്ഷേപിക്കുന്നതല്ലെന്നും തട്ടം വിവാദം ഉയര്‍ത്തിയ സിപിഎമ്മിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന ആശയമാണ് സലാം പങ്കുവെച്ചതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു

കോഴിക്കോട്: തട്ടം വിവാദത്തില്‍ സമസ്തയെ പരോക്ഷമായി വിമര്‍ശിച്ച മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പിന്തുണച്ച് ഇടി മുഹമ്മദ് ബഷീര്‍ എം.പി. പിഎംഎ സലാമിന്‍റെ പരാമര്‍ശം സമസ്തയെ ആക്ഷേപിക്കുന്നതല്ലെന്നും തട്ടം വിവാദം ഉയര്‍ത്തിയ സിപിഎമ്മിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന ആശയമാണ് സലാം പങ്കുവെച്ചതെന്നും ഇടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയന്‍റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവായ ഇ ടി മുഹമ്മദ് ബഷീർ.
തട്ടം വിഷയത്തില്‍ എല്ലാവരും ചേര്‍ന്നുകൊണ്ട് ഒറ്റക്കെട്ടായുള്ള എതിര്‍പ്പ് ഉയര്‍ത്തണമെന്ന ആശയം പങ്കുവെച്ചുകൊണ്ടാണ് പിഎംഎ സലാം അത്തരമൊരു പ്രസ്താവന നടത്തിയത്. അത് സമസ്തക്കെതിരായ വിമര്‍ശനമല്ല. സലാമിനെതിരെ സമസ്തയുടെ കത്ത് കിട്ടിയിട്ടില്ല. സമസ്ത സംഘടനകള്‍ ഇറക്കിയ പ്രസ്താവന മാത്രമാണത്. അത് മുസ്ലീം ലീഗ് നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്നും. അത്തരമൊരു കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനെ ലീഗ് ഗൗരവത്തോടെ തന്നെ കാണും. എന്നാല്‍, അങ്ങനെ ഒരു കത്ത് കിട്ടിയിട്ടില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
തട്ടം വിവാദത്തില്‍ പിഎംഎ സലാം നടത്തിയ സമസ്ത വിമര്‍ശനത്തിനു പിന്നാലെ സമസ്ത-ലീഗ് ബന്ധം വഷളായ സാഹചര്യത്തിലാണ് സലാമിനെ പിന്തുണച്ചുകൊണ്ട് ഇടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയത്. സമസ്ത - ലീഗ് തർക്കം പരിഹരിക്കാൻ ചർച്ച വേണമെന്നും എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത്പരിഹരിക്കണമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വാർത്തകളെ കണ്ടില്ലെന്ന് നടിച്ച് പോകാൻ ആകില്ല. മനസ്സ് തുറന്ന് സംസാരിക്കാൻ ലീഗ് തയ്യാറാണ്. അത്തരമൊരു മനസ്സ് സമസ്തക്കും ഉണ്ടെന്നാണ് പ്രതീക്ഷയെന്നും ഇടി പ്രത്യാശ പ്രകടിപ്പിച്ചു.
സമസ്ത-ലീഗ് തർക്കം പരിഹരിക്കാൻ ചർച്ച വേണം; മനസ് തുറന്ന് സംസാരിക്കാൻ ലീഗ് തയ്യാർ: ഇ ടി മുഹമ്മദ് ബഷീർ