'ഗ്വോഗ്വോ' വിളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണം', പിണറായി-സുധാകരൻ 'ബ്രണ്ണന്‍' സ്മരണകൾക്കെതിരെ സത്യദീപം
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ 'കണ്ണൂര്‍ ശൈലി' ഇനി മുതല്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുപ്രവര്‍ത്തന ശൈലിയാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നൈതികതയെയും ഇത് ചോദ്യം ചെയ്യുന്നുവെന്ന് സത്യദീപത്തിന്റെ മുഖ പ്രസംഗം.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും 'ബ്രണ്ണന്‍ കോളേജ്' സ്മരണകള്‍ രാഷ്ട്രീയ മര്യാദയുടെ സാമാന്യരേഖകൾ ഭേദിച്ചു എന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ 'കണ്ണൂര്‍ ശൈലി' ഇനി മുതല്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുപ്രവര്‍ത്തന ശൈലിയാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നൈതികതയെയും ഇത് ചോദ്യം ചെയ്യുന്നുവെന്ന് സത്യദീപത്തിന്റെ മുഖ പ്രസംഗം.
കൊവിഡ് മൂന്നാം തരംഗഭീഷണിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം 'ഗ്വോഗ്വോ' വിളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളിൽ ജീവന്‍ നഷ്ടപ്പെട്ടതൊക്കെയും സാധാരണക്കാരുടേതാണ്. രക്തസാക്ഷിക്കുടുംബ സംരക്ഷണ പരിപാടികളിലൂടെ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ തുടര്‍ക്കഥകള്‍ക്ക് തിരക്കഥയൊരുക്കുകയാണ് ഇപ്പോഴും അവിടത്തെ പ്രധാന ക്ഷേമ രാഷ്ട്രീയമെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona