Asianet News MalayalamAsianet News Malayalam

ഭർതൃവീട്ടിൽ സ്ത്രീധന പീഡനവും ജാതി അധിക്ഷേപവും; യുവതിയുടെ ആത്മഹത്യയിലെ അന്വേഷണത്തിൽ പൊലീസിന് വിമർശനം 

പരാതി ലഭിച്ചിട്ടും ഗൗരവത്തോടെയുള്ള അന്വേഷണം പൊലീസ് നടത്തിയില്ലെന്നും അസി. കമ്മീഷണർക്ക് അന്വേഷണം കൈമാറിയത് ഒരു മാസത്തിന് ശേഷമാണെന്നും എസ് സി എസ് ടി കമ്മീഷൻ കണ്ടെത്തി.

sc st commission criticized police on kochi dalit women sangita suicide case
Author
Kerala, First Published Jul 22, 2022, 1:14 PM IST

കൊച്ചി : ഭർതൃവീട്ടിൽ നിന്നുണ്ടായ സ്ത്രീധന പീഡനത്തെയും ജാതി അധിക്ഷേപത്തെയും തുടർന്ന് ദളിത് പെൺകുട്ടി സംഗീത കൊച്ചിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് വിമർശനം. അന്വേഷണത്തിലുണ്ടായ വീഴ്ചയിൽ സിറ്റി പൊലീസ് കമ്മീഷണറോട് എസ് സി എസ് ടി കമ്മീഷൻ വിശദീകരണം തേടി. പരാതി ലഭിച്ചിട്ടും ഗൗരവത്തോടെയുള്ള അന്വേഷണം പൊലീസ് നടത്തിയില്ലെന്നും അസി. കമ്മീഷണർക്ക് അന്വേഷണം കൈമാറിയത് ഒരു മാസത്തിന് ശേഷമാണെന്നും എസ് സി എസ് ടി കമ്മീഷൻ കണ്ടെത്തി. കഴിഞ്ഞ ജൂൺ ഒന്നിനാണ് സംഗീത ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. സംഗീതയുടെ വീട് കമ്മീഷൻ സന്ദർശിച്ചു.

വിവാഹം, ജാതി അധിക്ഷേപം, സംഗീതക്ക് സംഭവിച്ചത്...

2020 സെപ്റ്റംബറിലാണ് തൃശൂര്‍ സ്വദേശിയായ സുമേഷും സംഗീതയും വിവാഹിതരാകുന്നത്. അതിന് ശേഷം തൃശൂർ കുന്നംകുളത്തെ സുമേഷിന്റെ വീട്ടിൽ വെച്ച് കുടുംബാംഗങ്ങളിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു.  പ്രതീക്ഷിച്ചത്ര സ്ത്രീധനം കിട്ടിയില്ലെന്നതായിരുന്നു പീഡനങ്ങളുടെ ആദ്യ കാരണം. പുലയ സമുദായ അംഗമായ സംഗീതയെ ഉൾക്കൊള്ളാൻ ഈഴവ സമുദായത്തിൽപ്പെട്ട സുമേഷിന്‍റെ വീട്ടുകാർ തയ്യാറായിരുന്നില്ലെന്നതും അതിന്റെ പേരിലും പീഡനമുണ്ടായെന്നും കുടുംബം ആരോപിക്കുന്നു.

സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്‍റെ പേരിൽ സമ്മർദ്ദം തുടർന്നു. സ്ത്രീധനം തന്നില്ലെങ്കിൽ ബന്ധം വിട്ടൊഴിയുമെന്നായിരുന്നു സുമേഷിന്‍റെ ഭീഷണി. ഇതിനിടയിൽ സംഗീത ഗർഭിണിയായി. എന്നാൽ ഗർഭാവസ്ഥയിൽ അഞ്ചാം മാസത്തിൽ കുഞ്ഞ് മരിച്ചു. ഇതോടെ സുമേഷിന്റ വീട്ടുകാരുടെ ഭാഗത്ത് നിന്നും അധിക്ഷേപം വര്‍ധിച്ചു. ഒടുവിൽ സഹിക്കവയ്യാതെ ഒരു സാരിത്തുമ്പിൽ ജൂൺ ഒന്നിന് സംഗീത ജീവനൊടുക്കുകയായിരുന്നു. കേസിൽ ഭർത്താവ് സുമേഷും ഭര്‍തൃമാതാവുമടക്കം മൂന്ന് പേർ റിമാൻഡിലാണ്. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. സുമേഷിന്റെ അമ്മ രമണിയെയു൦, സഹോദരന്റെ ഭാര്യ മനീഷയെയു൦  കുന്നംകുളത്തെ വീട്ടിൽ നിന്ന്  പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഭർത്താവ് സുമേഷ് സെൻട്രൽ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.  

ജാതി അധിക്ഷേപവു൦ സ്ത്രീധനപീഡനവും; കൊച്ചിയിലെ സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവടക്കം മൂന്ന് പേ‍ര്‍ അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios