രക്ഷിതാക്കളുടെ പരാതിയില്‍ വിഷ്ണുവിനെ അയിലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ജൂണ്‍ മുതല്‍ മറ്റൊരു സ്‌കൂളില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

മലപ്പുറം: മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയച്ചും വിളിച്ചും വിദ്യാര്‍ഥികളുടെ അമ്മമാരെ ശല്യംചെയ്യല്‍ പതിവാക്കിയ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍. എടപ്പാള്‍ കോലളമ്പ് മാരാത്തുവളപ്പില്‍ എം വി വിഷ്ണുവാണ് (30) പെരുമ്പടപ്പ് പൊലീസിന്‍റെ പിടിയിലായത്. മാറഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അയിലക്കാട് ഒരു സ്വകാര്യ സ്‌കൂളില്‍ ഡ്രൈവറായിരുന്ന വിഷ്ണു ബസില്‍ വരുന്ന വിദ്യാര്‍ഥികളുടെ അമ്മമാരുടെ ഫോണിലേക്ക് രാത്രിയിലും മറ്റുമായി അശ്ലീല സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചും വിളിച്ചും ശല്യം ചെയ്യുക പതിവായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ വിഷ്ണുവിനെ അയിലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ നിന്ന് ഡ്രൈവര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ജൂണ്‍ മുതല്‍ ഇയാള്‍ മറ്റൊരു സ്‌കൂളില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വിഷ്ണുവിനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞതോടെ പരാതികളുമായി കൂടുതല്‍ പേർ വരുന്നുണ്ട്.