സ്കൂളിലേക്കുപോയ കുട്ടികളെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചു; രണ്ടുപേരുടെ നില ഗുരുതരം
രാവിലെ അമ്മമാരോടൊപ്പം സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ പുറകിലൂടെ അമിതവേഗത്തിൽ നിയന്ത്രണം വിട്ടുവന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൊല്ലം: അമ്മമാരോടൊപ്പം സ്കൂളിലേക്ക് പ്രവേശനോത്സവത്തിന് പോവുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട കാർ ഇടിച്ചു. കൊല്ലം അഞ്ചൽ ഏറം സർക്കാർ സ്കൂളിലെ മൂന്ന് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കുട്ടികളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കുട്ടികളുടെ അമ്മമാർക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.
രാവിലെ അമ്മമാരോടൊപ്പം സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ പുറകിലൂടെ അമിതവേഗത്തിൽ നിയന്ത്രണം വിട്ടുവന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബിസ്മിയ(5), നൂർജഹാൻ (6), സുമിയ (ഒന്നര) എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇതിൽ നൂർജഹാന്‍റെ നില ഗുരുതരമാണ്. അമ്മമാരായ ആൻസി, ഷീബ എന്നിവർക്കും പരിക്കുണ്ട്. വിരമിച്ച അധ്യാപികയായ അജിതാ കുമാരിയാണ് കാറോടിച്ചത്.ബിസ്‍മിയയും ആൻസിയും ഷീബയും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടം നടന്ന സ്ഥലത്ത് ഇപ്പോൾ പൊലീസ് പരിശോധന നടത്തുകയാണ്.