ഉത്ര കൊലക്കേസിൽ ശാസ്ത്രീയ തെളിവെടുപ്പിന് സാങ്കേതിക വിദഗ്ദര്‍, സൂരജിന്‍റെ കസ്റ്റഡി ഇന്ന് അവസാനിക്കും
ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റ അടൂരിലുള്ള സൂരജിന്‍റെ വീട്, രണ്ടാം പ്രാവശ്യം മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ അഞ്ചലിലെ വീട് എന്നിവിടങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് സാങ്കേതിക വിദഗ്ദരുടെ സഹായം തേടിയിരിക്കുന്നത്.
കൊല്ലം: കൊല്ലത്തെ ഉത്രയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ തെളിപ്പിന് വേണ്ടി അന്വേഷണ സംഘം സാങ്കേതിക വിദഗ്ദരുടെ സഹായം തേടി. ഉത്രക്ക് പാമ്പ് കടിയേറ്റമുറികളില്‍ രണ്ട് ദിവസത്തിനകം ശാസ്ത്രീയ പരിശോധന നടത്തും. ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റ അടൂരിലുള്ള സൂരജിന്‍റെ വീട്, രണ്ടാം പ്രാവശ്യം മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ അഞ്ചലിലെ വീട് എന്നിവിടങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് സാങ്കേതിക വിദഗ്ദരുടെ സഹായം തേടിയിരിക്കുന്നത്. എല്ലാവരും പൊലീസ് സേനക്ക് പുറത്ത് നിന്നുള്ളവരാണ്.
ഉത്രക്ക് രണ്ട് പ്രാവശ്യവും പാമ്പ് കടിയേറ്റ മുറികളുടെ ചിത്രങ്ങള്‍ എടുത്തു വാതിലുകള്‍ ജനാലകള്‍ എന്നിവ സംബന്ധിച്ച് പാമ്പുകളെ കുറിച്ച് പഠിച്ച വിദഗ്ദര്‍ രേഖചിത്രങ്ങളും തയ്യാറാക്കുന്നുണ്ട്. പാമ്പുകളെ പിടികൂടുന്നവര്‍ ഫോറന്‍ക് വിദഗ്ദര്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള വിദഗ്ദരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. എല്ലാവരെയും ഒരുമിച്ച് എത്തിച്ച് തെളിവ് എടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന തെളിയിക്കുന്നതിന് വേണ്ടി സൂരജിന്‍റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് നല്‍കി. സൂരജിന്‍റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ചൊവ്വാഴ്ച സൂരജിനെ കസ്റ്റഡിയില്‍ കിട്ടാന്‍ വനംവകുപ്പ് കോടതിയെ സമീപിച്ചു. അഞ്ച് ദിവസത്തേക്കാണ് സൂരജിനെയും പാമ്പ് പിടിത്തക്കാരനായ സുരേഷിനെയും ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്രയുടെ വീട്ടിലും സൂരജിന്‍റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.