എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കര്‍ശന ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു, ധനീഷ് എന്നിവർക്കാണ് ജാമ്യം

ദില്ലി: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നൽകി സുപ്രീം കോടതി. കേസിലെ പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു, ധനീഷ് എന്നിവർക്കാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്,വിചാരണ നടപടികളുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളും കോടതി നിർദ്ദേശിച്ചു. 

നേരത്തെ കേസിലെ നാല് പ്രതികൾക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. മറ്റു ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതി തീരുമാനിക്കും. ജാമ്യം നൽകുന്നതിനെ സംസ്ഥാനസർക്കാർ എതിർത്തിരുന്നു. ഷാന്‍ വധക്കേസിലെ ആർഎസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ആണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പിവി ദിനേഷ്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. പ്രതികൾക്കായി മുതിർന്ന അഭിഭാഷക സൗമ്യ ചക്രവർത്തി, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവരാണ് ഹാജരായത്.