ഒരു മുന്നണിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന ഘടകം കൂടിയാലോചന തുടരുകയാണെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി. ഇടതുപക്ഷം വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞത് അവരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി. ആർക്കാണ് പിന്തുണയെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും എം കെ ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാന ഘടകം കൂടിയാലോചന തുടരുകയാണെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞത് അവരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ലാപ്പിലും ഡീൽ വിവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. അതേസമയം, ഒരു വിഭാഗത്തിന്‍റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്ഡിപിഐ വോട്ട് സ്വീകരിക്കും എന്നല്ല പറഞ്ഞത്. ഒരു വിഭാഗത്തിന്‍റെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധമാണ്. എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കും ഇടത് നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും വോട്ട് നല്‍കാം. ജമാഅത്തെ ഇസ്ലാമിയുടേതായാലും വോട്ട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.