സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ളവയാണ് ചോര്‍ന്നത്. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ളവയാണ് ചോര്‍ന്നത്. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്കീം തയ്യാറാക്കിത്തുടങ്ങി.
പ്രധാനമന്ത്രിക്കെതിരെ വിവിധ സംഘടനകളിൽ നിന്നുള്ള ഭീഷണികള്‍ ഉള്‍പ്പെടെയുള്ള ഇൻറലിജൻസ് വിവരങ്ങളാണ് ചോർന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായുള്ള പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സന്ദർശത്തിന്റെ ഭാഗമായാണ് 49 പേജുള്ള സുരക്ഷാ പദ്ധതി ഇൻറലിജൻസ് എഡിജിപി ടി.കെ.വിനോദ കുമാർ തയ്യാറാക്കിയത്. എസ്.പി.ജി ഉദ്യോഗസ്ഥർ, ഐബി ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചക്ക് ശേഷമാണ് പഴുതടച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കിയത്.
പ്രധാനമന്ത്രി എത്തിചേരുന്നത് മുതൽ മടങ്ങി പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥർ ഏതൊക്കെ പോയിന്റിലുണ്ടാകണം, അടിയന്തര ഘട്ടം വന്നാൽ ബദൽ മർഗങ്ങള്‍, എന്നിവ ഉള്‍പ്പെടെയുളള പേപ്പറാണ് ചോർന്നത്. വിവിധ തീവ്രവാദ സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിയെ കുറിച്ചും റിപ്പോർട്ടിലുണ്ട്. പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. കേരളത്തിൽ നിന്നുള്ള യുവതി യുവാക്കള്‍ ഐഎസിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും ശ്രീലങ്കലിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ വഴിയുളള ആക്രണത്തിനുള്ള സാധ്യതയും റിപ്പോട്ടിലുണ്ട്. പ്രധാനമന്ത്രിക്കെതിരെ ചാവേർ ആക്രമണം നടത്തുമെന്ന് ബിജെപി ഓഫീസിലെത്തിയ കത്തും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സുപ്രധാന രേഖകൾ ചോർച്ചയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങും.
അതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
പൂഞ്ച് ഭീകരാക്രമണം: 12 പേർ കസ്റ്റഡിയിൽ, ചൈനീസ് വെടിയുണ്ടകൾ ഉപയോഗിച്ചെന്ന് കണ്ടെത്തൽ


