മുഖ്യമന്ത്രിയുടെ അടുത്തെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; സംഭവം ദില്ലിയിൽ
പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ദില്ലി: ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കോഴിക്കോട്ട് രണ്ടിടത്താണ് ഇന്ന് തെരുവുനായ കാരണം അപകടം ഉണ്ടായത്. കോഴിക്കോട് ഉള്ളിയേരി പാതയിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബിഎഡ് വിദ്യാര്‍ത്ഥികളായ അമല്‍ മോഹന്‍, അംജദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാവൂർ കൽപ്പള്ളിയിലും നായ വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായി. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി അപകടം.
തെരുവ് നായകൾ മനുഷ്യർക്ക് മാത്രമല്ല വളർത്തു മൃഗങ്ങൾക്കും ഭീഷണിയാകുകയാണ്. കണ്ണൂരിൽ രണ്ട് ദിവസത്തിനിടെ രണ്ട് പശുക്കളാണ് പേവിഷബാധയേറ്റ് ചത്തത്. ഇരു വീട്ടുകാർക്കും ആകെയുള്ള ഉപജീവന മാർഗമായിരുന്നു പശു. പശു നഷ്ടപ്പെട്ട ചാല പന്ത്രണ്ട് കണ്ടിയിൽ പ്രസന്ന സാനിയോയ്ക്കൊപ്പം ചേരുന്നു.
Also Read: തെരുവ്നായക്കളുടെ കൃത്യമായ കണക്കില്ലാതെ സർക്കാർ, വാക്സിനേഷൻ നായ്ക്കളിൽ മാത്രം മതിയോ എന്നതിലും സംശയം
അതേസമയം, സംസ്ഥാനത്ത് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടി തുടങ്ങി. മെഗാ വാക്സിനേഷൻ പദ്ധതിക്കായി പത്ത് ലക്ഷം ഡോസ് വാക്സീനാണ് വാങ്ങുന്നത്. 170 ഹോട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട കുത്തിവയ്പ് നടത്തുന്നത്. ലക്ഷം തെരുവുനായ്ക്കളെന്ന ഏകദേശ കണക്ക് മാത്രമാണ് സർക്കാരിന് മുന്നിലുള്ളത്. 10 ലക്ഷം വാക്സിൻ എത്തിച്ച ശേഷം വാക്സിനേഷനിലേക്ക് പോകാനാണ് സർക്കാർ തീരുമാനം.