'വിവാഹം കഴിച്ചെന്ന വ്യാജരേഖ വരെ ഉണ്ടാക്കി'; യുവതിക്കെതിരായ ബിനോയിയുടെ പരാതിയുടെ പൂര്‍ണ്ണരൂപം
അഞ്ച് കോടി ആവശ്യപ്പെട്ട് യുവതി കത്ത് അയച്ചതിന് പിന്നാലെയാണ് ബിനോയ് കോടിയേരി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ ശ്രമം പണം തട്ടാനാണ് എന്നാണ് ബിനോയ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് കിട്ടി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തില്‍ യുവതിക്കെതിരെ ബിനോയ് കോടിയേരി പൊലീസിന് നൽകിയ പരാതി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്. ബിനോയ് കോടിയേരിയുമായുള്ള ബന്ധത്തിൽ ജനിച്ച കുട്ടിയെ വളര്‍ത്താനുള്ള ചെലവെന്ന നിലയിൽ അഞ്ച് കോടി രൂപ വേണമെന്നാണ് യുവതിയുടെ ആവശ്യം. എന്നാൽ യുവതിയുമായി ഒരു ബന്ധവുമില്ലെന്നും പരാതിയും ഹാജരാക്കിയ രേഖകളും വ്യാജമാണെന്നുമാണ് ബിനോയ് കോടിയേരി കണ്ണൂര്‍ റേഞ്ച് ഐജിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
2018 ഡിസംബറിലാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്. കുഞ്ഞിന്‍റെയും തന്‍റെയും ചെലവിനായി അഞ്ച് കോടി രൂപ വേണമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച കത്തിൽ യവതി ആവശ്യപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്നതിന്‍റെ രേഖകളും യുവതി കത്തിനൊപ്പം വച്ചിട്ടുണ്ട്.
എന്നാല്‍ വിവാഹം കഴിച്ചു എന്നതിന് വ്യാജരേഖയുണ്ടാക്കി എന്നതിന് അടക്കം കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ബിനോയി 19.4.2018ന് കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതിയിലെ വിശദാംശങ്ങള്‍ ഇങ്ങനെ, മുപ്പത്തിനാല് വയസുള്ള യുവതിക്കും, മറ്റു ചിലര്‍ക്കും എതിരെയാണ് പരാതി. പണം തട്ടാനുള്ള ശ്രമം, വ്യാജരേഖ നിര്‍മ്മാണം, വ്യാജ തെളിവുകള്‍ നിര്‍മ്മിക്കല്‍, വ്യക്തിഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കണം എന്നാണ് ബിനോയിയുടെ പരാതിയില്‍ പറയുന്നത്. 31 ഡിസംബര്‍ 2018 ന് യുവതി അയച്ച കത്ത് പ്രകാരം ഒക്ടോബര്‍ 18,2009 ന് ഹിന്ദു വിവാഹ നിയമപ്രകാരം യുവതിയെ വിവാഹം ചെയ്തു എന്ന് ആരോപിക്കുന്നു ഇത് നിഷേധിക്കുന്നതായി ബിനോയി പറയുന്നു.
ജൂലൈ 22, 2010ന് യുവതി ബിനോയിയുടെ കുട്ടിക്ക് ജന്മം നല്‍കി എന്നും അവകാശപ്പെടുന്നു ഈ കാര്യവും ബിനോയി നിഷേധിക്കുന്നു. താന്‍ യുവതിയെ വിവാഹം ചെയ്തെന്ന് തെളിയിക്കുന്ന താന്‍ ഓപ്പിട്ടെന്ന് പറയുന്ന സത്യവാങ്മൂലം കത്തില്‍ ഉള്‍കൊള്ളിച്ചത് വ്യാജമാണെന്ന് ബിനോയി പൊലീസിനെ അറിയിക്കുന്നുണ്ട്. ഇതിനായി ജനുവരി 28,2015ന് തയ്യാറാക്കിയ ഈ സത്യവാങ്മൂലം തയ്യാറാക്കിയ നോട്ടറിയുടെ നിഷേധകുറിപ്പും ബിനോയി പരാതിക്ക് ഒപ്പം നല്‍കുന്നുണ്ട്.
ഇത്തരം രേഖകള്‍ തയ്യാറേക്കണ്ടത് നോട്ടറിക്ക് മുന്നില്‍ അല്ലെന്നും ബിനോയി നിയമപരമായി പരാതിയില്‍ വാദിക്കുന്നു. അതേ സമയം കഴിഞ്ഞ ഏപ്രില്‍ മാസം 19ന് ഈ പരാതി ലഭിച്ചതായി കണ്ണൂര്‍ ജില്ല പൊലീസ് നല്‍കിയ റസീറ്റും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് ലഭിച്ചിട്ടുണ്ട്.