മോഡലിങ് എന്ന വ്യാജേന ദുബായിൽ എത്തിച്ച 25കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സിന്ധു, അലീന എന്നീ രണ്ട് യുവതികളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. വൻ സെക്സ് റാക്കറ്റാണ് ഇതിന് പിന്നിലെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
കൊച്ചി: മോഡലിങിന്‍റെ മറവിൽ യുവതിയെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. 25കാരിയുടെ പരാതിയിൽ രണ്ട് യുവതികൾ മരട് പൊലീസിന്റെ പിടിയിലായി. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന ദുബൈയിൽ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്തെന്നാണ് പരാതി. സിന്ധു, അലീന എന്നീ യുവതികളാണ് പിടിയിലായത്. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്

മോഡലിങിന്‍റെ മറവിൽ യുവതി അകപ്പെട്ടത് വൻ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന് പൊലീസ് പറയുന്നു. നിരവധി മോഡലുകളെ വിദേശത്ത് എത്തിച്ചതായി പൊലീസ് പറയുന്നു. നിലവിൽ ലഭിച്ചത് മൂന്ന് പരാതികളാണ്. യുവതികൾ നേരിട്ടത് ക്രൂര പീഡനമാണ്. ദുബൈയിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നുമാണ് പരാതി.
സിന്ധു അറസ്റ്റിലായത് മുംബൈയിൽ നിന്നാണ്. അലീനയെ പിടികൂടിയത് കൊച്ചിയിൽ നിന്ന് തന്നെയാണ്. കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അലീന നേരത്തെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

