കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി... 

തൃശൂര്‍: മണ്ണുത്തി കാർഷിക സർവകലാശാല (Mannuthy Agricultural University) ഹോർട്ടികൾച്ചർ (Horticulture) കോളജിൽ വിദ്യാർഥിയുടെ ആത്മഹത്യ (Suicide) കെ എസ് യു (KSU) പ്രവര്‍ത്തകരുടെ റാഗിങ്ങ് മൂലമെന്ന ആരോപണവുമായി എസ്എഫ്ഐ (SFI). കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എന്നാല്‍ കെ എസ് യുവിന് മുൻതൂക്കമുളള ക്യാമ്പസില്‍ വിവാദമുണ്ടാക്കി സാനിധ്യമുറപ്പിക്കാനാണ് എസ്എഫ്ഐയുടെ ശ്രമമെന്ന് കെ എസ് യു ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മണ്ണുത്തി കാർഷിക സർവകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നം വർഷ വിദ്യാർത്ഥിയായിരുന്ന മഹേഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. റാംഗിങ്ങില്‍ മനംനൊന്താണ് മഹേഷിൻറെ ആത്മഹത്യയെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

ക്യാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ കെ എസ് യു നേതാക്കള്‍ ഇപ്പോഴും ക്യാമ്പസില്‍ തമ്പടിക്കുന്നുണ്ട്. ഇവര്‍ പുതിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് എസ്എഫ്ഐയുടെ പരാതി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലേക്ക് പ്രകടനം നടത്തിയത്. എസ്എഫ്ഐ മാർച്ചിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കെ എസ് യുവിൻ്റെ കൊടികൾ നശിപ്പിപ്പിച്ചു

എന്നാല്‍ ആരോപണം കെ എസ് യു നിഷേധിച്ചു. കഴിഞ്ഞ 30 വര്‍ഷമായി കെ എസ് യുവിന് മുൻതൂക്കമുളളതാണ് കാര്‍ഷികസർവ്വകലാശാല ക്യാമ്പസ്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ രാഷ്ട്രീയ ലക്ഷ്യത്തിനായാണ് എസ്എഫ്ഐ ഉപയോഗിക്കുന്നതെന്നാണ് കെ എസ് യുവിൻറെ പ്രതികരണം. വ്യക്തിപരമായ കാരണത്താലാണ് മഹേഷ് ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. ഹോസ്റ്റലില്‍ റാഗിംഗ് നടന്നിട്ടുണ്ടോയെന്നും പരിശോദിക്കുന്നുണ്ട്.