വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; കോളേജില്‍ എസ്എഫ്ഐ പ്രതിഷേധം, ജനല്‍ ചില്ലുകളും ചെടിച്ചട്ടികളും തകര്‍ത്തു
വിദ്യാർഥിനിയെ മാനേജ്മെന്റ് പ്രതിനിധികളും ചില അധ്യാപകരും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കോളേജിലേക്ക് നടത്തിയ മാർച്ചിനിടെയാണ് അക്രമം.
കണ്ണൂർ: തളാപ്പിലെ ചിന്മയ മിഷൻ വനിത കോളേജിലെ ജനൽ ചില്ലുകളും ചെടിച്ചട്ടികളും എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വിദ്യാർഥിനിയെ മാനേജ്മെന്റ് പ്രതിനിധികളും ചില അധ്യാപകരും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കോളേജിലേക്ക് നടത്തിയ മാർച്ചിനിടെയാണ് അക്രമം.
കോളേജിലെ നിയമാധ്യാപികയെ പിരിച്ചുവിടാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ വിദ്യാർഥിനികൾ നേരത്തെ സമരം ചെയ്തിരുന്നു. ഇതിന് നേതൃത്വം നൽകിയ പിജി വിദ്യാർഥിനിയെ അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് വിദ്യാർഥിനി കുഴഞ്ഞു വീണെന്നുമാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
അധ്യാപകരുടെ ഭീഷണിയെ തുടർന്ന് മകൾക്ക് ദേഹാസ്വാസ്ഥമുണ്ടായതായി വിദ്യാർഥിനിയുടെ രക്ഷിതാവും വ്യക്തമാക്കി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസിൽ വിദ്യാർഥിനി പരാതി നൽകിയിട്ടുണ്ട്. എന്നാൽ. വിദ്യാർഥിനിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രിൻസിപ്പൽ മഹേന്ദ്രൻ വ്യക്തമാക്കി.