ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം, ഗവർണർക്കെതിരെ കടുപ്പിച്ച് എസ്എഫ്ഐ
കേരളത്തിലെ സർവകലാശാലകളുടെ മൊത്തം കച്ചവടം താനാണ് എന്നുള്ള ധിക്കാരവും ധാർഷ്ട്യവുമായി ഗവർണർ മുന്നോട്ടുപോകുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു.
![SFI calls state wide education strike on dec 6 prm SFI calls state wide education strike on dec 6 prm](https://static-ai.asianetnews.com/images/01fsrxyws7sjg0y97tm8ed554q/pjimage--30-_363x203xt.jpg)
തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് ഇടതു വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ബിജെപി പ്രസിഡന്റ് എഴുതി നൽകുന്ന പേരുകൾ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായി ഗവർണർ നിയമിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആരോപിച്ചു.
സംസ്ഥാന സർക്കാർ നിർദേശിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കുക എന്നതിനപ്പുറം കേരളത്തിലെ സർവകലാശാലകളുടെ മൊത്തം കച്ചവടം താനാണ് എന്നുള്ള ധിക്കാരവും ധാർഷ്ട്യവുമായി ഗവർണർ മുന്നോട്ടുപോകുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഇതിനെതിരെ മറ്റ് വിദ്യാർഥി സംഘടനകൾ പ്രതികരിക്കുന്നില്ലെന്നും എസ്എഫ്ഐ ആരോപിച്ചു. രാജ്യത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ സർവകലാശാലകളിലും ഇത്തരം നീക്കം ഗവർണർ നടത്തുന്നതെന്നും ആർഷോ ആരോപിച്ചു.