35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വനിത അംഗം ഡെപ്യൂട്ടി സ്പീക്കറാകുന്നത്. സിപിഐയിലെ ഭാര്‍ഗവി തങ്കപ്പനായിരുന്നു ഇതിന് മുൻപ് ഈ പദവിയിലെത്തിയ വനിത.
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാൻ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍. എൽഡിഎഫിലെ മുഹമ്മദ് മുഹ്സീനെയാണ് തോല്‍പിച്ചാണ് ഷാനിമോള്‍ പദവിയിലെത്തുന്നത്. തുടക്കം മുതൽ ഫൈറ്റര്‍ ആണെന്നും മന്ത്രിസ്ഥാനം കിട്ടാത്തതിൽ സങ്കടമില്ലെന്നും ഷാനിമോള്‍ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷാനിമോള്‍ ഉസ്മാൻ കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍. 35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വനിത അംഗം ഡെപ്യൂട്ടി സ്പീക്കറാകുന്നത്. സിപിഐയിലെ ഭാര്‍ഗവി തങ്കപ്പനായിരുന്നു ഇതിന് മുൻപ് ഈ പദവിയിലെത്തിയ വനിത. സിപിഐയിലെ മുഹമ്മദ് മുഹസ്നെ 34 നെതിരെ 99 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ഷാനിമോള്‍ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായത്. സ്പീക്കര്‍ വോട്ട് ചെയ്തില്ല. യുഡിഎഫിലെ സന്ദീപ് വാര്യരും അബിദ് ഹുസൈൻ തങ്ങളും എൽഡിഎഫിലെ സി.കെ ഹരീന്ദ്രനും അവധിയിലായിരുന്നു. ബിജെപിയുടെ 3 പേരും വോട്ടടുപ്പിൽ നിന്ന് വിട്ടു നിന്നു.മന്ത്രിസ്ഥാനത്തേയ്ക്ക് ടി സിദ്ദീഖിനായി കെസി പക്ഷം ശക്തമായ നിന്നതോടെയാണ് വിഡി പക്ഷത്തുള്ള ഷാനിമോളെ മന്ത്രിക്കു പകരം ഡെപ്യൂട്ടി സ്പീക്കറാക്കിയത്.
2019 ൽ അരൂരിൽ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോള്‍ ഉസ്മാൻ നിയമസഭയിൽ ആദ്യമെത്തുന്നത്. 2021 ൽ തോറ്റെങ്കിലും ഇത്തവണ അരൂര്‍ തിരിച്ചു പിടിച്ചു . 1966 ൽ ആലപ്പുഴ തകഴിയിൽ ജനിച്ച ഷാനിമോള്‍ കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയത്. നിലവിൽ ഹൈക്കമാൻഡ് നിയോഗിച്ച പ്രധാന സമിതിയായ കെപിസിസി കോര്‍ കമ്മിറ്റിയിലെ അംഗമാണ് ഷാനിമോള്‍ ഉസ്മാൻ. എഐസിസി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ,ആലപ്പുഴ നഗരസഭാ അധ്യക്ഷ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട് .ഷാനിമോളിലൂടെ ആലപ്പുഴയിൽ നിന്ന് വീണ്ടുമൊരു ഡെപ്യൂട്ടി സ്പീക്കര്‍. ആദ്യ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ ഒ അയിഷാ ബായിയും രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന നഫീസത്ത് ബീവിയും ആലപ്പുഴ ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയവരാണ്.

