കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന് വേണ്ടി ശശി തരൂർ പ്രചാരണത്തിനെത്തി. കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് ഡീലെന്നും, എന്നാൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കായംകുളത്തെ ജനങ്ങൾ കണ്ണീർ രാഷ്ട്രീയം തള്ളിക്കളയുമെന്നും തരൂർ കൂട്ടിച്ചേർത്തു
ആലപ്പുഴ: സി പി എം - ബി ജെ പി ഡീൽ ആരോപണം ഉയർത്തി എ ഐ സി സി അംഗം ശശി തരൂർ എം പിയും രംഗത്ത്. കായംകുളത്തെ യു ഡി എഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ശശി തരൂർ സി പി എമ്മിനെതിരെ ഡീൽ ആരോപണം ഉയർത്തിയത്. ബി ജെ പിയും എൽ ഡി എഫും തമ്മിലാണ് കേരളത്തിൽ ഡീലുകൾ ഉള്ളത്. എന്നാൽ കേരളത്തിൽ മത്സരം നടക്കുന്നത് എൽ ഡി എഫും യു ഡി എഫും തമ്മിലെന്നും തരൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ഏക ഡീൽ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. കായംകുളത്തെ ജനങ്ങൾ കണ്ണീർ രാഷ്ട്രീയം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് മണ്ഡലം ചെയർമാനായിരുന്ന ഇർഷാദ്, എൽ ഡി എഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരാമർശിക്കാതെയായിരുന്നു തരൂർ ഇപ്രകാരം പറഞ്ഞത്. ബിജെപിയെ ജയിപ്പിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നും യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

