Asianet News MalayalamAsianet News Malayalam

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയിൽ തരൂരും, ഫെബ്രുവരി 15ന് ശേഷം സജീവമാകും

ദില്ലിയിൽ നിന്ന് ചർച്ചകൾക്ക് ശേഷം തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി

Shashi Tharoor included in Congress election committee in Kerala
Author
Thiruvananthapuram, First Published Jan 19, 2021, 10:52 AM IST

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് രൂപീകരിച്ച മേൽനോട്ട സമിതിയിൽ തിരുവനന്തപുരം എംപി ശശി തരൂരിനെയും ഉൾപ്പെടുത്തി. ഫെബ്രുവരി 15 ന് ശേഷമാകും അദ്ദേഹം സജീവമാകുക. ഉമ്മൻചാണ്ടിയാണ് സമിതിയുടെ അധ്യക്ഷൻ. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സമിതിയിൽ അംഗങ്ങളാണ്.

താരീഖ് അൻവർ, കെസി വേണുഗോപാൽ, കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വിഎം സുധീരൻ എന്നിവരും കമ്മിറ്റിയിലുണ്ട്. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആന്‍റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്‍റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്. 

ദില്ലിയിൽ നിന്ന് ചർച്ചകൾക്ക് ശേഷം തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. ഉമ്മൻ ചാണ്ടി നയിക്കും, യുഡിഎഫ് ജയിക്കും എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ ഉമ്മൻ ചാണ്ടിയെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയത്. ദില്ലിയിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത് രാത്രിയോടെ തിരിച്ചെത്തിയത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോയി. പുനസംഘടനയുമായി ബന്ധപ്പെട്ട തുടർ ചര്‍ച്ചകൾക്കായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ തുടരുകയാണ്. 

നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന് രാവിലെ ദില്ലിയിൽ നടന്ന ചര്‍ച്ചയിൽ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ച വേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം നിശ്ചയിക്കാമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ആകെ എകെ ആൻറണി കേരളത്തിലുണ്ടാകുമെന്ന് തീരുമാനിച്ച് പ്രചാരണത്തിൻറെ നേതൃത്വവും എഐസിസി ഏറ്റെടുക്കും.

ഉമ്മൻചാണ്ടി കൂടെയില്ലാതെ വിജയസാധ്യതയില്ലെന്ന ഘടകകക്ഷി നേതാക്കളുടെ  അഭിപ്രായമാണ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ. മത്സരിക്കുന്ന കാര്യത്തിൽ ഉമ്മൻചാണ്ടി സ്വയം തീരുമാനം എടുക്കട്ടെ എന്നതായിരുന്നു നേരത്തെ എഐസിസിയുടെ നിലപാട്. അത് മാറ്റി രണ്ടു പേരും മത്സരിക്കണം എന്ന് തന്നെ ഇപ്പോൾ നിർദ്ദേശിക്കുകയാണ് കേന്ദ്രനേതൃത്വം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ തോൽവിയാണ് ഉമ്മൻചാണ്ടിയുടെ വരവിന് വഴിയൊരുക്കിയ പ്രധാന കാരണം. രമേശ് ചെന്നിത്തലയെ മാത്രം മുന്നിൽ നിർത്തി പോകാനാവില്ലെന്നാണ് മുസ്ലിംലീഗിൻറെയും നിലപാട്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടും. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം എ കെ ആന്‍റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാന്റിന്‍റെ ശക്തമായ ഇടപെടലാകും ഉണ്ടാവുക. 

മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നില്ല. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നോട്ടുവെച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios