സില്‍വര്‍ ലൈന്‍ പദ്ധതി ജനദ്രോഹമാകുമെന്ന പ്രതിപക്ഷത്തിന്‍റെ വാദവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ശശി തരൂര്‍ പറഞ്ഞു. തരൂരിന്റെ നിലപാട് മാറ്റം കോൺഗ്രസിന് ആശ്വാസമാവുകയാണ്.
ദില്ലി: സിൽവർ ലൈന്‍ പദ്ധതിയിൽ (Silver Line project) നിലപാട് മയപ്പെടുത്തി ശശി തരൂർ എംപി (Shashi Tharoor MP). കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് എക്സ്പ്രസ്, സിൽവർ ലൈന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ശശി തരൂർ പറഞ്ഞു.
പ്രതിപക്ഷം സമരവുമായി മുന്നോട്ട് പോകുമ്പോഴും സില്‍വര്‍ ലൈന്‍ പദ്ധതിയെ തള്ളാതെ, പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു തരൂരിൻ്റെ നിലപാട്. സര്‍ക്കാരിന് അനുകൂലമായ നിലപാടില്‍ തരൂരിനോട് കെപിസിസി വിശദീകരണം തേടുകയും ചെയ്തിരുന്നു. യുഡിഎഫ് സമരവുമായി മുന്നോട്ട് പോകുമ്പോഴും തരൂരിന്റെ നിലപാട് ഉയർത്തിയാണ് കോൺഗ്രസിനെ സി പി എം പ്രതിരോധിച്ചിരുന്നത്. ബജറ്റില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിൽവർ ലൈന് ബദലാകുമെങ്കില്‍ അക്കാര്യം പരിശോധിക്കണമെന്ന് തരൂര്‍ വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതി ജനദ്രോഹമാകുമെന്ന പ്രതിപക്ഷത്തിന്‍റെ വാദവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ശശി തരൂര്‍ ദില്ലിയില്‍ പറഞ്ഞു. എന്തായാലും തരൂരിന്റെ നിലപാട് മാറ്റം കോൺഗ്രസിന് ആശ്വാസമാവുകയാണ്.
