തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ശോഭ.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത വേളയിലും സംസ്ഥാന ബിജെപി നേതൃത്വത്തിനോടുള്ള പ്രതിഷേധം കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ. 

Add Asianetnews as a Preferred SourcegooglePreferred

നിലപാട് കടുപ്പിച്ചതോടെ കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണൻ ശോഭാ സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചതായാണ് വിവരം. കൊച്ചിയിലെ യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതികൾ പരിഹരിക്കാതെ യോഗത്തിന് എത്തില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശോഭ സുരേന്ദ്രൻ. 

തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നതാണ്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരനും പങ്കെടുക്കുന്നുണ്ട്. 

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ശോഭ. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രൻ പ്രശ്നപരിഹാരത്തിന് ഉടൻ കേന്ദ്ര ഇടപെൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.