ട്രെയിൻ ഗതാഗതം സാധാരണനിലയിലേക്ക്; ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടിൽ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
നാല് ദിവസമായി അടച്ചിട്ടിരുന്ന ഷൊര്‍ണൂര്‍-കോഴിക്കോട് റെയില്‍പാത ഇന്ന് തുറന്നു. ഇതോടെ തിരുവനന്തപുരത്തിനും മലബാറിനും ഇടയിലും ദീർഘദൂര സർവ്വീസുകൾ യാത്ര തുടങ്ങി.
തിരുവനന്തപുരം: കനത്തമഴയിലും മണ്ണിടിച്ചിലും താറുമാറായ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സാധാരണനിലയിലേക്ക്. നാല് ദിവസമായി അടച്ചിട്ടിരുന്ന ഷൊര്‍ണൂര്‍-കോഴിക്കോട് റെയില്‍പാത ഇന്ന് തുറന്നു. ഇതോടെ തിരുവനന്തപുരത്തിനും മലബാറിനും ഇടയിലും ദീർഘദൂര സർവ്വീസുകൾ യാത്ര തുടങ്ങി.
വൈകീട്ട് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട മാവേലി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾ പതിവുപോലെ സർവ്വീസ് നടത്തും. ഷൊര്‍ണൂര്‍-കോഴിക്കോട് റെയില്‍പാതയിൽ വിദഗ്ധസംഘം പരിശോധന നടത്തി ഉച്ചയോടെ സർവ്വീസ് നടത്താൻ അനുമതി നൽകുകയായിരുന്നു.
രണ്ട് ദിവസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ഇന്ന് പാലത്തില്‍ നടത്തിയ പരിശോധനയില്‍ പാലത്തിന് തകരാര്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗതാഗതം പുനരാംരഭിക്കാന്‍ തീരുമാനിച്ചത്. പാലക്കാട്-ഷൊര്‍ണൂര്‍ പാതയിലും പ്രളയത്തിനിടെ ഗതാഗതം നിര്‍ത്തിവച്ചിരുന്നുവെങ്കിലും അവിടെ കഴിഞ്ഞ ദിവസം ഗതാഗതം പുനസ്ഥാപിച്ചിരുന്നു.