12 മണിയോടെ കണ്ണൂരിലേക്ക് പോകുന്ന ഉപരാഷ്ട്രപതി, തലശ്ശേരിയിൽ എത്തി അധ്യാപികയായിരുന്ന രത്ന നായരെ സന്ദർശിക്കും.

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷങ്ങൾ ഇന്ന്. രാവിലെ പത്തരയ്ക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും. 9 മണിക്ക് ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കുന്നുണ്ട്. 12 മണിയോടെ കണ്ണൂരിലേക്ക് പോകുന്ന ഉപരാഷ്ട്രപതി, തലശ്ശേരിയിൽ എത്തി അധ്യാപികയായിരുന്ന രത്ന നായരെ സന്ദർശിക്കും. ഏഴിമല നാവിക അക്കാദമി സന്ദർശത്തിന് ശേഷം തിരിച്ച് ദില്ലിയിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദർശത്തിനായി ഇന്നലെ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണറും മന്ത്രിമാരും ചേർന്നാണ് സ്വീകരിച്ചത്, പിന്നിട് കുടുംബസമേതം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തിയിരുന്നു.

പ്രിയപ്പെട്ട ശിഷ്യനെത്തുന്ന സന്തോഷത്തിൽ കണ്ണൂരിൽ ഒരു അധ്യാപിക 

പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രിയപ്പെട്ട ശിഷ്യന്‍ തന്നെ കാണാനെത്തുന്നതിന്‍റെ സന്തോഷത്തിലാണ് കണ്ണൂര്‍ പാനൂരിൽ ഒരു അധ്യാപിക. സൈനിക് സ്കൂളിലെ അധ്യാപനവൃത്തിക്ക് ശേഷം പാനൂരിലെ സഹോദരന്‍റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന രത്ന നായരാണ് പ്രിയപ്പെട്ട ശിഷ്യന്‍റെ വരവിനായി കാത്തിരിക്കുന്നത്. പാനൂര്‍ കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള വീട്ടില്‍ രത്നടീച്ചര്‍ ശിഷ്യനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ടീച്ചര്‍ മാത്രമല്ല ഈ വീട്ടിലെത്തുന്ന പഴയ വിദ്യാര്‍ത്ഥിയെ കാണാന്‍ നാടും കാത്തിരിക്കുന്നു. ടീച്ചറെ കാണാനായി പഴയ വിദ്യാര്‍ത്ഥിയെത്തുമ്പോള്‍ സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൊലീസും തുടങ്ങി. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറാണ് എല്ലാവരും കാത്തിരിക്കുന്ന ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യന്‍.

രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. 18 വര്‍ഷത്തോളം രാജസ്ഥാനിലെ സൈനിക സ്കൂളില്‍ അധ്യാപികയായിരുന്നു രത്ന നായര്‍. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നെത്തി മിടുമിടുക്കനായി മാറിയ ജഗദീപിന്‍റെ കഥ പറയുമ്പോള്‍ അഭിമാനത്തിന്‍റെ നിറവിലാണ് ടീച്ചര്‍. ജഗദീപിന്‍റെ സഹോദരനെയും ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. 1968ല്‍ പന്ത്രണ്ടാം ക്ലാസ് വിജയിച്ച് സ്കൂളില്‍ നിന്ന് ജഗദീപ് വിട പറഞ്ഞെങ്കിലും ടീച്ചറോടുള്ള അടുപ്പത്തില്‍ മാത്രം കുറവുണ്ടായില്ല. പശ്ചിമ ബംഗാളില്‍ ഗവര്‍ണറായപ്പോള്‍ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം പോകാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുമ്പോള്‍ ടീച്ചറെ കാണാന്‍ കണ്ണൂരിലെത്തുമെന്ന കാര്യം ഉപരാഷ്ട്രപതി അറിയിച്ചത്.

Read More:ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർ കേരളത്തിൽ, സ്വീകരിച്ച് മന്ത്രിമാരും ഗവ‍ര്‍ണറും; രണ്ട് ദിവസത്തെ സന്ദർശനം 

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News