കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സർക്കാർ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോടും സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി (Silver Line Project) ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ (Land Acquiring) നടപടി ചോദ്യം ചെയ്തുളള ഹർജികൾ ഹൈക്കോടതി (Petitions in High Court ) ഇന്ന് വീണ്ടും പരിഗണിക്കും. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സർക്കാർ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോടും സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അസിസ്റ്റന്റ് സോളിസിറ്റർ നേരിട്ട് ഹാജരായി നിലപാട് വിശദമാക്കണമെന്നാണ് നിർദേശം.
ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്നായിരുന്നു കഴിഞ്ഞ സിറ്റിങ്ങിൽ ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ നിലപാട്. അതേസമയം, ഇന്നലെ അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങേണ്ടിയും വന്നു. എറണാകുളം-തൃശൂർ ജില്ലാ അതിർത്തിയിൽ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂർ പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട കെ-റെയിൽ പാത.
ഇവിടെ പാത കടന്നു പോകുന്നിടത്ത് കുറ്റികൾ നാട്ടാനുള്ള സ്ഥല പരിശോധനയ്ക്കായാണ് നാല് കെ റെയിൽ ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ പരിശോധന അനുവദിക്കില്ലെന്ന് നിലപാടെടുത്ത് നാട്ടുകാർ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. എളവൂർ പാറക്കടവിൽ ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ റെയിൽ പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. കെ റെയിൽ പദ്ധതിയ്ക്കെതിരെ നാട്ടുകാർ സമര സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർ പരിശോധനയ്ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികൾ നാട്ടാനോ ഉദ്യോഗസ്ഥർ വീണ്ടുമെത്തിയാൽ ഇനിയും തടയുമെന്ന നിലപാടിലാണ് സമര സമിതി.
