പൗര പ്രമുഖരുമായി ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി, നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും വിഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന മുഖ്യമന്തി, തുടക്കം മുതല്‍ക്കെ സഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോയതെന്ന് പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

പൗര പ്രമുഖരുമായി ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി, നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. നിയമസഭയില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യില്ല, പൗര പ്രമുഖരുമായി മാത്രമേ ചര്‍ച്ച നടത്തൂവെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആരില്‍ നിന്നും ഒന്നും മറച്ചുവെക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഡിപിആര്‍ രഹസ്യരേഖയാക്കിയത് എന്തിനാണ്? പാരിസ്ഥിതിക, സമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെ ഭൂമി ഏറ്റെടുക്കാന്‍ കാട്ടുന്ന ഈ ധൃതിക്ക് പിന്നില്‍ ദുരൂഹതകളുണ്ട്. പ്രളയവും ഉരുള്‍പൊട്ടലും പേമാരിയും തുടര്‍ച്ചയായി കേരളത്തെ തകര്‍ത്തെറിഞ്ഞത് മുഖ്യമന്ത്രി മറന്നോ? കേരളത്തിന്റെ ഭൂഘടനയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യാതെ പൊതുജനങ്ങള്‍ക്കു മേല്‍ കോടികളുടെ ബാധ്യത അടിച്ചേല്‍പ്പിക്കുന്ന പദ്ധതി ആര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.