കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു. ചുമതലയേറ്റതില്‍ വലിയ സന്തോഷം എന്ന് പ്രതികരണം

തിരുവനന്തപുരം: കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നു എന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താ ഗതിയാണ് ഉള്ളത്. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷം. സർക്കാരുമായി സഹകരിച്ച് പോകും. തനിക്ക് എതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നു. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. പഴയ കാര്യം എല്ലാം കഴിഞ്ഞു. മുന്നോട്ട് പോയാൽ മതി. അപാകതകൾ എല്ലാം പരിഹരിച്ച് പോവും. സിസ തോമസ് എന്ന വ്യക്തിയല്ല വലുത്. കെടിയു എന്ന സ്ഥാപനമാണ് വലുത്. തനിക്കെതിരെ മിനുട്സ് മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു. മിനുട്ട്സ് ഒന്നും താൻ എടുത്തോണ്ട് പോയിട്ടില്ല. അത്തരം പ്രസ്താവനകളിൽ വിഷമം തോന്നുന്നു. എന്തിനാണ് മോഷ്ട്ടാവായി ചിത്രീകരിക്കുന്നത് എന്നും സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയത്. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെ നിയമിക്കാനും തീരുമാനം ആയിട്ടുണ്ട്. നിയമന കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി സമവായം എത്താത്ത സാഹചര്യത്തിൽ ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ സമിതിയോട് വിസി നിയമനത്തിനുള്ള പേരുകൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാരും ഗവർണറും യോജിപ്പിൽ എത്തിയതോടെ കോടതി ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയാണ് പുറത്തിറക്കിയത്.

YouTube video player