''ഇനിയൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് അവൻ വിചാരിച്ചു, കാരണം അവൻ ഒന്നിനും നിന്നിട്ടില്ലല്ലോ, അവനൊന്ന് ഓടാൻ പോലും പറ്റിയില്ല...''

തിരുവനന്തപുരം: കരമനയില്‍ അഖില്‍ എന്ന യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതികരണവുമായി സഹോദരി. പ്ലാൻ ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് അഖിലിന്‍റെ സഹോദരി അരുണ ആവര്‍ത്തിച്ച് പറയുന്നത്. 

നേരത്തെ അനന്തു കൊലപാതകത്തില്‍ പിടിയിലായ പ്രതികളെ പുറത്തിറങ്ങാൻ അനുവദിച്ചതാണ് ഇങ്ങനയൊരു ദുരന്തത്തിന് കാരണമായതെന്ന് കുടുംബം തറപ്പിച്ച് പറയുന്നു. 

ബാറില്‍ സുഹൃത്തുമൊത്ത് പോയപ്പോള്‍ സുഹൃത്താണ് വഴക്കുണ്ടാക്കിയത്, എന്നിട്ടും എന്തിനാണ് തന്‍റെ സഹോദരനെ കൊന്നത്, ഇനിയൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് അവൻ വിചാരിച്ചു, കാരണം അവൻ ഒന്നിനും നിന്നിട്ടില്ലല്ലോ, അവനൊന്ന് ഓടാൻ പോലും പറ്റിയില്ല, ഇവര്‍ക്ക് വൈരാഗ്യമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ പോയി കാലുപിടിക്കുമായിരുന്നു- അരുണ കണ്ണീരോടെ പറയുന്നു. 

വീഡിയോ...

'എന്റെ ചിക്കൂനെ കൊന്നു കളഞ്ഞു, അവന് ഓടാൻ പോലും പറ്റിയില്ല'

അഖില്‍ കൊലക്കേസില്‍ പ്രധാന പ്രതികളായ രണ്ട് പേരും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. അഖില്‍ അപ്പു, വിനീത് രാജ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇനി സുമേഷ് എന്നൊരു പ്രതി കൂടി പിടിയിലാകാനുണ്ട്. ഇവരെ കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പൻ എന്ന അനീഷ്, ഹരിലാല്‍, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്. 

വെള്ളിയാഴ്ചയാണ് പട്ടാപ്പകല്‍ വീടിന് സമീപത്ത് വച്ച് പ്രതികള്‍ അഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വോട്ടെടുപ്പ് ദിനത്തില്‍ പാപ്പനംകോടിലെ ഒരു ബാറില്‍ പ്രതികളുമായി അഖിലും സുഹൃത്തും തമ്മിലുണ്ടായ തര്‍ക്കത്തിന്‍റെ പകയാണ് കൊലയിലെത്തിയത്. 

കേസില്‍ കിരൺ എന്നയാളൊഴികെ മറ്റ് പ്രതികളെല്ലാം 2019ല്‍ തിരുവനന്തപുരം നഗരത്തെ ‌ഞെട്ടിച്ച അനന്തു വധക്കേസിലെ പ്രതികളാണ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പത്തൊമ്പതുകാരനായ അനന്തുവിനെ മര്‍ദ്ദിച്ച് അതിക്രൂരമായി പ്രതികള്‍ കൊന്നത്. കേരള മനസാക്ഷിയെ തന്നെ മരവിപ്പിക്കുംവിധത്തിലുള്ള കൊലപാതകമായിരുന്നു ഇത്.

Also Read:- ഡോക്ടറെ അസഭ്യം വിളിച്ചും ഇടിക്കാൻ ചെന്നും ചികിത്സയ്ക്കെത്തിയ രോഗി; വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo