മുഖ്യമന്ത്രിയെ സംവാദത്തിന് വിളിച്ചിട്ടും അദ്ദേഹം തയ്യാർ ആയില്ല. എസ്ഡിപിഐയെ ശിവൻ കുട്ടി കെട്ടി പിടിക്കുന്നത് പേടി കൊണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് വി ശിവൻ കുട്ടി നടത്തിയ പരസ്യ സംവാദ വെല്ലുവിളി ഗിമ്മിക്കാണെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. പിണറായിയുമായും സതീശനുമായും താൻ ചർച്ചയ്ക്ക് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയെ സംവാദത്തിന് വിളിച്ചിട്ടും അദ്ദേഹം തയ്യാർ ആയില്ല. എസ്ഡിപിഐയെ ശിവൻ കുട്ടി കെട്ടി പിടിക്കുന്നത് പേടി കൊണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസയമം എഫ്സിആർഎ ഭേദഗതി ബിൽ സുതാര്യതക്ക് വേണ്ടിയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എഫ്സിആർഎ ഭേദഗതി ബിൽ ആരെയും ബാധിക്കില്ല. നിയമ ഭേദഗതി ഒരു വിഭാഗത്തിനും എതിരല്ലെന്നും തെറ്റ് ചെയ്താൽ മാത്രമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായിൽ തോൽക്കാൻ പോകുന്നത് കൊണ്ടാണ് പള്ളികൾ ഏറ്റെടുക്കും എന്ന് ജോസ് കെ മാണി പറയുന്നത്. വിദേശ സംഭാവനയിൽ സുതാര്യത ഉറപ്പാക്കാനാണ് ബിൽ. കിരൺ റിജിജുമായി സംസാരിച്ചിരുന്നു. പേടി വേണ്ടെന്ന് റിജിജു അറിയിച്ചിട്ടുണ്ട്. അതേസമയം അമിത് ഷായുമായും താൻ സംസാരിച്ചു. സഭകൾക്ക് ആശങ്ക വേണ്ടെന്നും ദുരുപയോഗം തടയാൻ മാത്രമാണ് ഭേദഗതിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം നേമത്ത് മാത്രമല്ല കേരളത്തിൽ ബിജെപിക്ക് അനുകൂല ട്രെൻഡാണ് ഉള്ളത്. മാറ്റം വേണം എന്ന ആവശ്യം ശക്തമാണെന്നും എൽഡിഎഫും യുഡിഎഫും വികസനത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


