മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയെന്ന് എസ്കെഎസ്എസ്എഫ് നേതൃത്വം

തിരുവനന്തപുരം: മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം തേടി എസ്കെഎസ്എസ്എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. പ്ലസ് വണ്‍ സീറ്റല്ല ബാച്ച് വര്‍ധിപ്പിക്കണമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. സയൻസ് വിഷയങ്ങളിൽ വൈവിധ്യമാർന്ന കോമ്പിനേഷനുകൾ മലബാര്‍ ജില്ലകളില്‍ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ തൊഴില്‍ അധിഷ്ഠിതമായ പുതിയ ബിരുദ കോഴ്സുകള്‍ മലബാറിലെ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

എല്ലാ സര്‍ക്കാര്‍ കോളജുകളിലും ഓണേഴ്സ് ബിരുദം ആരംഭിക്കുക, മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എഞ്ചിനീയിറിങ് കോളേജ് തുടങ്ങുക, ഓപ്പണ്‍ സ്കൂള്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് മലബാറില്‍ തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുക, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഫീസ് നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് നിവേദനം കൈമാറി.മലബാറിലെ പ്ലസ് ടു പ്രതിസന്ധി വിഷയത്തിൽ പരിശോധിച്ച് ആവശ്യമായ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർത്ഥികളുടെ പഠന അവസരം നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. 
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്