വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് മുൻ കളക്ടർ സര്‍ക്കാരിന് ശുപാർശ നല്‍കിയെങ്കിലും ഒന്നും നടന്നില്ല
ആലപ്പുഴ : വരട്ടാറിലും(varattar) ആദി പമ്പയിലും(aadi pampa) ചെളിനീക്കാന്‍ (sludge removal)കരാർ നല്‍കിയത് ജലസേചന വകുപ്പിന്‍റെ തന്നെ എതിർപ്പ് മറികടന്ന്. പുഴകളില്‍ യന്ത്രവല്ക്കൃത ഡ്രഡ്ജിംഗ് നടത്തിയാല്‍ ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു 2012-ൽ ജലസേചനവകുപ്പിന്‍റെ സര്‍വേ റിപ്പോര്‍ട്ടെന്ന് അന്ന് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന ഡോ പി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടർന്ന്, വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമേ ഖനനത്തിന് അനുമതി കൊടുക്കാവൂ എന്ന് താൻ സർക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു

മഹാപ്രളയത്തിന് മറവിലെ മണൽ കൊള്ളയിൽ പുഴകളിലെ ചെളിനീക്കാന്‍ കരാര്‍ നല്‍കിയത് ജലസേചന വകുപ്പിന്‍റെ എതിർപ്പ് മറികടന്നെന്ന് വ്യക്തമായി. ചെളി നീക്കാനുള്ള നിർദേശം ആദ്യം വരുന്നത് 2012ൽ. എന്നാൽ യന്ത്രവൽകൃത ഡ്രഡ്ജിംഗ് പാരിസ്ഥിതിക ദുരന്തങ്ങളുണ്ടാക്കുമെന്നായിരുന്നു വകുപ്പിൻറെ സർവേ റിപ്പോർട്. 2012ൽ താന് ജില്ലാ കല്കടറായിരിക്കെയാണ് റിപ്പോര്‍ട്ട് നൽകിയതെന്ന് പി വേണുഗോപാല്‍ പറയുന്നു. വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് താന്‍ സര്‍ക്കാരിന് ശുപാർശ നല്‍കി. ഇതിന് ശേഷം മാത്രം ഖനനത്തിൻറെ കാര്യം തീരുമാനിക്കാവു എന്നായിരുന്നു തൻറെ നിർദ്ദേശം. എന്നാൽ അത് നടപ്പായില്ല.
മണൽ ലോബിയുടെ സ്വർണഖനിയാണ് ആദി പമ്പ, വരട്ടാർ പുഴകളെന്നും വേണുഗോപാൽ പറയുന്നു, ചേലൂർ സ്വദേശിനിയായ വിജയകുമാരിയുടെ അവസ്ഥ കൂടി അറിയണം. 58 വയസ്സുണ്ട്. നൂറ് കണക്കിന് ലോഡ് മണല് കടത്തി കൊണ്ടു പോകുന്ന ചേലൂർകടവ് പാലത്തിന് സമീപം താമസം. കുടിവെള്ളംപോലും മുടങ്ങുമെന്ന ഈ വാക്കുകളിലുണ്ട് നാട്ടുകാരുടെ ആശങ്കയും വേദനയും.
വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമേ ഖനനത്തിന് അനുമതി കൊടുക്കാവൂ എന്ന റിപ്പോര്‍ട്ട് മുന്നിലിരിക്കേ , മഹാപ്രളയത്തിന് ശേഷം പുഴകളിൽ ഡ്രഡ്ജിംഗ് നടത്താന്‍ ആരൊക്കെയാണ് പിന്നണിയിൽ ചരട് വലിച്ചതെന്ന ചോദ്യമാണ് പ്രസക്തം
