പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്

കൊച്ചി: സാമൂഹികാഘാത പഠനം(socila impact study) താൽകാലികമായി നിർത്തി(temporarily stopped). എറണാകുളം, ആലപുഴ ,പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം, ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചു, സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. 

ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് പറയുന്നു . പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്.

പിന്നോട്ടില്ല,രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി


‌കോഴിക്കോട്: സില്‍വര്‍ ലൈനില്‍ (Silver Line) നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നൽകാനും സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച, മുഖ്യമന്ത്രി കെ റെയില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങളെ രൂക്ഷ വിമര്‍ശിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്തുപാട്ടിലാണ്. ജനങ്ങളുടെ പ്രശ്നം വാര്‍ത്തയേ അല്ലാതായിയെന്നും പൗരാവകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നാവനക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങൾ സർക്കാരിനെതിരെ ശത്രുതാ മനോഭാവം പുലർത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റുപ്പെടുത്തി. കോഴിക്കോട് പ്രസ് ക്ലബ്ബിന്‍റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് നാടിൻ്റെ വികസനത്തിൻ്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി. നിക്ഷിപ്ത താൽപര്യക്കാരെ തുറന്ന് കാട്ടാൻ കഴിയുന്നില്ല. മുൻപ് വികസനോന്മുഖ പത്ര പ്രവർത്തനമായിരുന്നു. ഭിലായ് സ്റ്റീൽ പ്ലാൻ്റ് അടക്കം വന്നത് ഇത്തരം പത്ര പ്രവർത്തനത്തിൻ്റെ കൂടി ഭാഗമായാണ്. ചെറിയ ചില കുടുംബങ്ങൾക്ക് വരുന്ന പ്രയാസങ്ങൾ അന്ന് വാർത്തയായില്ല. എഫ്എസിടി, ടൈറ്റാനിയം തുടങ്ങിയ സ്ഥാപനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എന്തായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാർത്തകള്‍. ഇന്ന് അതല്ല സ്ഥിതി. ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവർക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുൻഗണന നൽകേണ്ടതെന്നും വികസന പത്ര പ്രവർത്തനം പത്ര പ്രവർത്തകർ പാടെ ഉപേക്ഷിച്ച മട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നാടിൻ്റെ ഭാവിക്കായി മാധ്യമങ്ങള്‍ പ്രവർത്തിക്കണം. സ്ഥാപിത താൽപര്യങ്ങൾ മുൻനിർത്തിയുള്ള കുത്തിത്തിരിപ്പുകൾക്ക് ഇട കൊടുക്കരുത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആയി മാറരുത്. സെക്രട്ടറിയറ്റിൽ അഗ്നിബാധ ഉണ്ടായ ഉടനെ ഫയലുകൾ നശിപ്പിക്കാനാണെന്ന് വാർത്ത നൽകി. നുണയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ സെൻസേഷണൽ വാർത്ത നൽകി. ഒരു ഫയലും കത്തിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വാർത്ത തിരുത്തിയില്ല. സ്വയം പരിശോധനയും തിരുത്തലിനും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മഹത്വ വൽക്കരിക്കുന്നു. മുത്തങ്ങയിൽ പാവപ്പെട്ട ആദിവാസികൾക്ക് നേരെ നടന്ന വെടിവെപ്പ് അടിച്ചമർത്തലായി കാണാത്ത പത്രങ്ങളുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പക്ഷപാതിത്വം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാതാ വികസനത്തില്‍ ഭൂമിയേറ്റെടുക്കുന്നതിലെ തർക്കം നീണ്ടു. ഇക്കാര്യത്തില്‍ ഗഡ്കരിയെ കണ്ടു, അദ്ദേഹം ഹൃദയ വിശാലതയോടെ കാര്യങ്ങളെ കേട്ടു. ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നെങ്കിൽ ദേശീയ പാത നേരത്തെ വന്നേനെ. ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ടു മാത്രം പദ്ധതി നടപ്പാക്കി തിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്ത് നടപ്പാക്കണം. നിക്ഷിപ്ത താൽപര്യക്കാരുടെ നിലപാടിന് മാധ്യമങ്ങൾ വെള്ളവും വളവും നൽകരുത്. അതിന് പ്രാധാന്യം കൊടുക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.