കോഴിക്കോട് മതില് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി
പാലാഴി സ്വദേശി ബൈജു (48) ആണ് മരിച്ചത്. വീടിൻ്റെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് (kozhikode) പെരുമണ്ണയിൽ മതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു (death). പാലാഴി സ്വദേശി ബൈജു (48) ആണ് മരിച്ചത്. പരിക്കുകളോടെ രക്ഷപ്പെടുത്തിയ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. മണ്ണിടിച്ചിൽ തടയാൻ വീടുകൾക്ക് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ഏഴ് മീറ്ററോളം ഉയരമുള്ള മൺതിട്ട തൊഴിലാളികൾക്ക് മുകളിൽ ഇടിഞ്ഞു വീഴുകയായിരുന്നു. നാല് തൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബൈജുവിനൊപ്പം ഉണ്ടായിരുന്നു തമിഴ്നാട് സ്വദേശി പെരിയ സ്വാമി എന്നയാളെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെരിയസ്വാമിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവർത്തനം വൈകി. ഒരു മണിക്കൂറോളം നേരം അപകടത്തില്‍പ്പെട്ട് ബൈജു മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നു. നാട്ടുകാരും പ്രദേശവാസികളുമെത്തിയാണ് ആദ്യം മണ്ണ് മാറ്റിയത്. പിന്നീട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് ബൈജുവിന്‍റെ മൃതദേഹം പുറത്തെടുത്തത്. തുടർ അപകടം ഒഴിവാക്കാൻ തൊട്ടടുത്ത വീട്ടുകാരോട് മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.