മുതിർന്ന നേതാക്കൾ നൽകിയ പരാതിയിലാണ് സോണിയാഗാന്ധി അതൃപ്തി അറിയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സോണിയ റിപ്പോർട് തേടി

ദില്ലി: ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതികളിൽ അതൃപ്തി അറിയിച്ച് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. മുതിർന്ന നേതാക്കൾ നൽകിയ പരാതിയിലാണ് സോണിയാഗാന്ധി അതൃപ്തി അറിയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സോണിയ റിപ്പോർട് തേടി

Add Asianetnews as a Preferred SourcegooglePreferred

എല്ലാവരെയും പരിഗണിച്ച് മുന്നോട്ടുപോകണമെന്നും സോണിയാ പറഞ്ഞു. ചർച്ച തുടരുകയാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു. 

അതേസമയം, പാലക്കാട് ഡി സി സി അധ്യക്ഷനെ ചൊല്ലി തർക്കം ഉള്ളതായി തനിക്ക് അറിവില്ല എന്നു എ. വി ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെയുള്ള പ്രചാരണങ്ങളെ പറ്റി ശ്രദ്ധിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് കാലത്ത് താൻ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ കോണ്ഗ്രസിന് ഗുണം ചെയ്യുകയേ ഉള്ളു. ഡി സി സി അധ്യക്ഷനായി പ്രഖ്യാപിച്ചാൽ കോൺ​ഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ സ്ഥാനം ഏറ്റെടുക്കുമെന്നും എ വി ഗോപിനാഥ്.

ചര്‍ച്ചകളില്ലാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയ തീരുമാനം എടുക്കുന്നു എന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും പരാതിക്ക് പിന്നാലെയാണ് സോണിയാഗാന്ധിയുടെ ഇടപെടൽ. ദില്ലിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കൊടുവിൽ ഡിസിസി അദ്ധ്യക്ഷന്മാരുടെ അന്തിമ പട്ടിക കേരള നേതാക്കൾ ജന.സെക്രട്ടറി താരിഖ് അൻവറിന് നൽകിയിരുന്നു. പട്ടിക സോണിയാഗാന്ധിയുടെ പരിഗണനയിലാണ്. അംഗീകാരത്തിനായി പേരുകൾ നൽകിയ ശേഷവും മുതിര്‍ന്ന നേതാക്കൾ പരാതിയുമായി രംഗത്തുവന്ന സാഹചര്യം പരിശോധിക്കാനാണ് സോണിയാഗാന്ധിയുടെ നിര്‍ദ്ദേശം. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള നിര്‍ദ്ദേശം പുതിയ നേതൃത്വത്തിന് ഹൈക്കമാന്‍റ് നൽകിയിരുന്നു. അത് നടപ്പാകാത്ത സാഹചര്യം ഉണ്ടോ എന്ന് ഹൈക്കമാന്‍റ് പരിശോധിക്കും. 

അതേസമയം ഇപ്പോൾ നൽകിയ പേരുകളിൽ എന്തെങ്കിലും മറ്റം എന്ന സൂചന ഹൈക്കമാന്‍റ് നൽകുന്നില്ല. ചര്‍ച്ചകൾ തുടരുകയാണെന്നും രണ്ടുമൂന്ന് ദിവസത്തിനകം പുതിയ അദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ജന.സെക്രട്ടറി താരിഖ് അൻവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഓരോ തീരുമാനത്തിലും മുതിര്‍ന്ന നേതാക്കളും പുതിയ നേതൃത്വത്തവും ഏറ്റുമുട്ടുന്ന സ്ഥിതി ഗുരുതരമെന്ന വിലയിരുത്താണ് ഹൈക്കമാന്‍റിന് ഉള്ളത്. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിളിച്ച് ഹൈക്കമാൻഡ് നടത്തിയ അനുനയനീക്കങ്ങൾ ഡിസിസി പട്ടികയിലെ തർക്കത്തോടെ പൊളിഞ്ഞിരിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona