കെപിസിസി 'ജംബോ' ഭാരവാഹി പട്ടികയ്ക്ക് ഹൈകമാന്‍റ് ഇന്ന് അംഗീകാരം നൽകിയേക്കും
അതേ സമയം കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. ജംബോ കരട് പട്ടികയിൽ സംതൃപ്തനല്ലെന്നും ചെറിയ പട്ടികയായിരുന്നു ആഗ്രഹിച്ചതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
ദില്ലി: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈകമാന്‍റ് ഇന്ന് അംഗീകാരം നൽകിയേക്കും. സോണിയ ഗാന്ധിയുടെ പരിഗണയിൽ ഉള്ള പട്ടികയിൽ രാഹുൽ ഗാന്ധി ഇന്നു നിലപാട് അറിയിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ കെപിസിസി സമർപ്പിച്ച ജംബോ ലിസ്റ്റിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യത ഇല്ല. 4 വർക്കിംഗ് പ്രസിഡന്‍റുമാര്‍ക്ക് പുറമെ 11 വൈസ് പ്രസിഡന്‍റുമാരും 33 ജനറൽ സെക്രട്ടറിമാരും 60 ലേറെ സെക്രട്ടറിമാരും അടങ്ങുന്നതാണ് കെപിസിസി പട്ടിക. അന്തിമ പട്ടികയിലും എ ഗ്രുപ്പിന് തന്നെയാവും അപ്രമാദിത്യം. ദില്ലിയിൽ എത്തിയ ഉമ്മൻ ചാണ്ടി ലിസ്റ്റിൽ ഇടപെടലുകൾ നടത്തിയിരുന്നു.
അതേ സമയം കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. ജംബോ കരട് പട്ടികയിൽ സംതൃപ്തനല്ലെന്നും ചെറിയ പട്ടികയായിരുന്നു ആഗ്രഹിച്ചതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ 55 വയസ്സ് കഴിഞ്ഞവർക്ക് പ്രാധാന്യം കിട്ടിയതിൽ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ അതൃപ്തി ശക്തമായിട്ടുണ്ട്.
ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിക്ക് മുന്നിലാണ് ഒരാൾക്ക് ഒരു പദവി, ചെറിയ പട്ടിക എന്നീ ആഗ്രഹങ്ങൾ മുല്ലപ്പള്ളിക്ക് ഉപേക്ഷിക്കേണ്ടി വന്നത്. കരട് പട്ടികക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുമ്പോൾ ഒന്നും താൻ ഒറ്റക്കല്ല തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷൻ വീണ്ടും വിശദീകരിക്കുന്നു. ജംബോയെങ്കിൽ ജംബോ...ഇനിയും ഭാരവാഹിപ്പട്ടിക വൈകിക്കരുതെന്നായിരുന്നു ചർച്ചകളുടെ അവസാനം മുല്ലപ്പള്ളി സ്വീകരിച്ച നിലപാട്.
തലമുറമാറ്റത്തിനായി കോൺഗ്രസ്സിൽ ഒരു കാലത്ത് കലാപം ഉയർത്തിയവർ തന്നെ തയ്യാറാക്കിയ കരട് പട്ടികിയിൽ പ്രായമേറിയവരെ ഹൈക്കമാൻഡിന് നൽകിയ കരട് പട്ടികയിലെ ശരാശരി പ്രായം 55 വയസ്സ്. യുവനേതാക്കൾ എതിർപ്പ് ഉയർത്തുമ്പോൾ പ്രായത്തിലും പദവിയിലും പ്രശ്നമില്ലെന്ന നിലപാടെടുത്ത് ഒരു വിഭാഗം നേതാക്കൾ വിമർശനങ്ങളെ നേരിടുന്നു.