കാര്‍ ഓടിച്ചതാര്? സുഹൃത്തെന്ന് ശ്രീറാം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും; ശ്രീറാം മദ്യപിച്ചിരുന്നെന്ന് കണ്ടെത്തല്‍
വാഹനം ശ്രീറാമിന്‍റെ പേരിലുള്ളതല്ലെന്ന് വ്യക്തമായിട്ടുണ്ട്. വഫാ ഫിറോസ് എന്ന സ്ത്രീയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തില്‍ ആരാണ് കാര്‍ ഓടിച്ചതെന്ന കാര്യത്തില്‍ ദുരൂഹത. ശ്രീറാം ആണ് വാഹനമോടിച്ചതെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. അമിത വേഗതയില്‍ വന്ന വാഹനമിടിച്ചാണ് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീര്‍ മരിച്ചത്.
വാഹനം ശ്രീറാമിന്‍റെ പേരിലുള്ളതല്ലെന്ന് വ്യക്തമായിട്ടുണ്ട്. വഫാ ഫിറോസ് എന്ന സ്ത്രീയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരാണ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്നത്. വഫയാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പറയുന്നത്. ആരാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമാകാനായി അപകടം നടന്നതിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിന്‍റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ശ്രീറാമിനും പരിക്കേറ്റിട്ടുണ്ട്. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുൻ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമൻ.